ഗൃഹനാഥനെ കരുതല്‍ തടവിലാക്കി, പൊലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍. തൃശ്ശൂര്‍ പുത്തന്‍പീടിക സ്വദേശി ചക്കിത്തറ വീട്ടില്‍ സുരേഷിന്റെ വീട് ആണ് നാടകീയമായി ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
നാടകീയമായ നീക്കങ്ങളിലൂടെ ആയിരുന്നു തൃശ്ശൂര്‍ പുത്തന്‍പീടിക സ്വദേശി ചക്കിത്തറ വീട്ടില്‍ സുരേഷിന്റെ വീട് പോലീസ് ഇടപെട്ട ജപ്തി ചെയ്തത്. ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യാന്‍ എത്തിയാല്‍ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കും എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൃഹനാഥനെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ 20ലധികം വരുന്ന പോലീസ് സംഘം വീട്ടിലെത്തി. ഭാര്യയും മക്കളും വാതിലടച്ച് ആത്മഹത്യക്ക് ശ്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വാതില്‍ തകര്‍ത്ത് പോലീസ് അകത്തുകയറി.
പിന്നാലെ വീടിനകത്ത് ഉണ്ടായിരുന്നവരെ പുറത്തിറക്കി ജപ്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു. ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഒരു കോടിയിലധികം രൂപയുടെ വായ്പയായിരുന്നു സുരേഷ് എടുത്തിട്ടുണ്ടായിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥലം ഒരു സുഹൃത്തിന് കൈമാറി. സുഹൃത്തും വായ്പ തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.
വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയ പോലീസ് സംഘമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പുറത്തിറക്കിയത്. പോലീസ് നടപടിക്കെതിരെ പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം. പോലീസ് സംഘം ബാങ്കിനുവേണ്ടി ജപ്തി നടപ്പാക്കാൻ അമിതോറും കാണിച്ചു എന്നും വീട്ടിൽ ഉണ്ടായിരുന്നവരോട് അപമര്യാതയായി സംസാരിച്ചു എന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.