കൊച്ചി: ‘അമ്മ’യില്‍ ജയമുറപ്പിക്കാന്‍ നോട്ടീസ് പ്രചരണവുമായി മണിയന്‍ പിള്ളരാജുവും. കഴിഞ്ഞ ദിവസം ഔദ്യോഗിക പക്ഷത്തിന് വേണ്ടി നടന്‍ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രചരണ നോട്ടീസ് പുറത്തിറക്കിയിരുന്നു. എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന നസര്‍ ലത്തീഫും പ്രചരണത്തിന് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ‘എന്റെ അമ്മയുടെ മക്കള്‍ക്ക് ഒരു കത്ത്’ എന്നാണ് നാസര്‍ ലത്തീഫിന്റെ നോട്ടീസിന്റെ തലക്കെട്ടു തന്നെ.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയാണ് മണിയന്‍പിള്ളയുടെ മത്സരം. സിദ്ദിഖിന്റെ നോട്ടീസിലെ പരാമര്‍ശങ്ങളോട് ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നില്ലെന്ന് മറുനാടനോട് മണിയന്‍പിള്ള പറഞ്ഞു. അമ്മയുടെ രൂപീകരണത്തില്‍ എളിയ പങ്കു വഹിക്കാന്‍ കഴിഞ്ഞ ഒരു കലാകാരനാണ് ഞാന്‍. ലൈഫ് മെമ്ബര്‍ഷിപ്പ് നമ്ബര്‍ മൂന്നും. അമ്മ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നിന്നും ഇതുവരെ ഞാന്‍ മാറി നിന്നിട്ടില്ല-ഇതാണ് മണിയന്‍ പിള്ളയുടെ പ്രചരണത്തിലെ പ്രധാന പോയിന്റ്. ആരേയും വ്യക്തിപരമായി മണിയന്‍ പിള്ള ആക്ഷേപിക്കുന്നില്ല. മത്സരത്തിലെ മാന്യത അവസാന വട്ടം വരെ നിലനിര്‍ത്താനാണ് വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് പോലും മണിയന്‍ പിള്ള മറുപടി പറയാന്‍ ഈ ഘട്ടത്തില്‍ വിമുഖത കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള കര്‍മ പരിപാടികളില്‍ ഭാവിയിലും ഞാന്‍ മുന്നിലുണ്ടാകും. ചില ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാന്‍ എനിക്ക് അതിയായ ആഗ്രമുണ്ട്. ആ സ്വപ്‌ന സാക്ഷാത്കാരത്തിനും അമ്മയുടെ കെട്ടുറപ്പിനും വേണ്ടിയുള്ളതാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം. വൈസ് പ്രസിഡന്റായി എന്നെ ജയിപ്പിക്കണം-ഇതാണ് മണിയന്‍പിള്ളയുടെ നിലപാട് വിശദീകരണം. മണിയന്‍പിള്ളയുടെ സാന്നിധ്യം അമ്മയിലെ പോരാട്ടം അതിശക്തമാക്കുകയാണ്. മണിയന്‍ പിള്ളയ്‌ക്കൊപ്പം എക്‌സിക്യൂട്ടീവിലേക്ക് ഔദ്യോഗിക പാനലിനെതിരെ നാസര്‍ ലത്തീഫും മത്സരിക്കുന്നു. നടനും സംവിധായകനുമായ ലാലും പ്രചരണത്തിലുണ്ട്. ലാലും മണിയന്‍പിള്ള രാജുവും ഔദ്യോഗിക പക്ഷത്തിന് ശക്തമായ വെല്ലുവിളിയാണ്.

രണ്ടുപേരും ജയിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്ത മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാനും നീക്കം സജീവമാണ്. മമ്മൂട്ടിയും ദിലീപും അടക്കമുള്ളവര്‍ ഔദ്യോഗിക പാനലിന് വേണ്ടി പരോക്ഷ വോട്ടു പിടിത്തം നടത്തുന്നുണ്ട്. എന്നാല്‍ മണിയന്‍ പിള്ളയുടേയും ലാലിന്റേയും ജനകീയത ‘അമ്മ’യിലെ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി മാറും. മണിയന്‍ പിള്ളയുടെ മത്സര സാന്നിധ്യമാണ് ഔദ്യോഗിക പക്ഷത്തിന് ഏറ്റവും വലിയ തലവേദന. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ സ്ഥാനാര്‍ത്ഥിത്വം.

പത്രിക പിന്‍വലിക്കാന്‍ വിജയ് ബാബു നല്‍കിയ അപേക്ഷയില്‍ ഒപ്പില്ലായിരുന്നു. അതുകൊണ്ട് സാങ്കേതികത്വത്തില്‍ വിജയ് ബാബു മത്സരിക്കുകയാണെന്നായിരുന്നു ഔദ്യോഗിക പക്ഷം പറഞ്ഞിരുന്നത്. എന്നാല്‍ വിജയ് ബാബുവും വോട്ട് അഭ്യര്‍ത്ഥിച്ച്‌ വീഡിയോ ഇറക്കിയിട്ടുണ്ട്. അങ്ങനെ അതിശക്തമായ മത്സര ചൂടാണ് അമ്മയിലുള്ളത്. കൈനീട്ടം എന്ന പ്രത്യേക ആനുകൂല്യം സ്വീകരിക്കുന്നവര്‍ എന്ന ഒറ്റക്കാരണം കൊണ്ട് ആ അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനോ അവരെ പിന്തുണയ്ക്കാനോ അവകാശം ഇല്ലാത്ത ലജ്ജാകരവും ജനാധിപത്യ വിരുദ്ധവുമായ സാഹചര്യത്തിന് മാറ്റം വരുത്തി അക്കൂ്ടടര്‍ക്കും അവകാശങ്ങള്‍ നേടിക്കൊടുക്കുമെന്നാണ് നോട്ടീസില്‍ നാസര്‍ ലത്തീഫ് പറയുന്നത്. അമ്മയിലെ മക്കള്‍ക്കിടയിലെ മത്സര ചൂടിനെ കുറിച്ചും നാസര്‍ ലത്തീഫ് വിശദീകരിക്കുന്നുണ്ട്.

ആരേയും ഇതുവരെ നേരിട്ട് ബന്ധപ്പെട്ട് ‘വോട്ട്’ അഭ്യര്‍ത്ഥന നടത്താത്തത് തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാത്തതു കൊണ്ടോ താങ്കളുടെ വിലയേറിയ വോട്ട് ആവശ്യമില്ലാത്തതു കൊണ്ടോ അല്ല. അത് യോഗ്യതയുള്ളവര്‍ക്ക് മാത്രം താങ്കള്‍ അറിഞ്ഞ് നല്‍കുമ്ബോഴാണ് മൂല്യമേറുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നതു കൊണ്ട് മാത്രമാണ്. എനിക്ക് കിട്ടുന്ന വോട്ടുകള്‍ എണ്ണത്തില്‍ കുടിയാലും കുറഞ്ഞാലും വിജയിച്ചാലും ഇല്ലെങ്കിലും എല്ലാം അമ്മയുടെ നന്മക്കാണെന്ന് വിശ്വസിച്ചു കൊണ്ട് ഇതുവരെ നമ്മളൊരിച്ചു നിന്ന് ചെയ്തിട്ടുള്ള എല്ലാ സത്പ്രവര്‍ത്തികളിലും നിങ്ങളോരോരുത്തരെപ്പോലെ അഭിമാനിച്ചു കൊണ്ട്- ഇങ്ങനെ പറഞ്ഞാണ് ലാല്‍ വോട്ടഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ പാനലില്‍ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. ലാലിന്റെ പിന്തുണയിലും ഇവര്‍ക്ക് വിജയമുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ട് . മണിയന്‍പിള്ള രാജുവിന്റെ ജനകീയ പരിവേഷമാണ് ഇതിന് കാരണം. അമ്മയുടെ രൂപീകരണത്തില്‍ അടക്കം നിര്‍ണ്ണായക പങ്കുവഹിച്ച മണിയന്‍പിള്ളയ്ക്ക് എല്ലാ നടീ നടന്മാരുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം മണിയന്‍പിള്ളയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാല്‍ ശ്വേതാ മേനോന് പ്രചരണത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവര്‍ക്ക് പോലുമുണ്ട്.

ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചാല്‍ അത് മോഹന്‍ലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങള്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മണിയന്‍പിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോല്‍പ്പിക്കുമെന്ന ആശങ്ക ലാല്‍ ക്യാമ്ബിലുണ്ട്. എക്‌സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാല്‍, ലെന, മഞ്ജു പിള്ള, നാസര്‍ ലത്തീഫ്, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതില്‍ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി. ലാലും നസാര്‍ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവര്‍.

ഇതില്‍ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. സംഘടനയുടെ ജനറല്‍ ബോഡി യോഗം നടക്കുന്ന ക്രൗണ്‍പ്ലാസ ഹോട്ടലില്‍ 19-നു രാവിലെ 11 മുതല്‍ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടര്‍ച്ചയായി രണ്ടാംവട്ടമാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ മുകേഷും ജഗദീഷും പത്രിക നല്‍കിയിരുന്നു. ഇവര്‍ രണ്ടു പേരും പത്രിക പിന്‍വലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താന്‍ പത്രിക നല്‍കിയതെന്നായിരുന്നു ജഗദീഷും മണിയന്‍പിള്ളയും തുടക്കത്തില്‍ പറഞ്ഞിരുന്നത്. മുകേഷ് പിന്‍വലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാല്‍ മണിയന്‍പിള്ള ഏവരേയും ഞെട്ടിച്ച്‌ മത്സര രംഗത്ത് തുടരുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക