ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ എണ്ണലഭ്യതയിൽ കുറവ് വരികയും വില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി ഇന്ത്യ. കരുതൽ ശേഖരത്തിലുള്ള ക്രൂഡോയിൽ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര സർക്കാർ നീക്കം. 50 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യ വിപണിയിലെത്തിക്കുക. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തേ എക്സൈസ് തീരുവ കുറച്ചിരുന്നു.
26.5 ദശലക്ഷം ബാരൽ ക്രൂഡോയിൽ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ (എസ്പിആർ) ഇന്ത്യ സൂക്ഷിച്ചിട്ടുണ്ടെന്നു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എണ്ണ വിതരണ രാജ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്ന ഡിമാൻഡിനെ മറികടക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതൽ എണ്ണശേഖരം പുറത്തെടുക്കുന്നത്.
ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളോടാണ് എണ്ണശേഖരം പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടുള്ളത്. എണ്ണ ഉൽപാദക രാജ്യങ്ങൾ സൃഷ്ടിക്കുന്ന കൃത്രിമ ഡിമാൻഡ് മറികടക്കാനും വിലനിലവാരം പിടിച്ചുനിർത്താനും തീരുമാനം സഹായകമാകും എന്നാണു കണക്കുകൂട്ടൽ. ഇത്രയും രാജ്യങ്ങൾ ഒന്നിച്ചു കരുതൽശേഖരം പുറത്തെടുത്താൽ എണ്ണ ഉൽപാദക രാജ്യങ്ങൾക്കും എണ്ണവിപണിക്കും കടുത്ത സമ്മർദമുണ്ടായേക്കും.