തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെപിസിസി പുനസംഘടനയില്‍ കരുതലോടെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പുറത്ത് വിട്ട ഭാരവാഹിപ്പട്ടികയില്‍ കെ മുരളീധരന്‍ അതൃപ്തി പരസ്യമാക്കിയെങ്കിലും കരുതലോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍, മുന്‍ പ്രസിഡന്റുമാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നുവെന്നും എങ്കില്‍ പട്ടിക കൂടുതല്‍ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. ഇനി അതിന്മേല്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ലെന്നും വിശദീകരിച്ച മുരളീധരന്‍, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ കൂടുതല്‍ പറയാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു.
എന്നാല്‍ പുതിയ കെപിസിസി ഭാരവാഹിപ്പട്ടികയില്‍ എല്ലാവര്‍ക്കും സന്തോഷമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പുതിയ പട്ടികയെ എല്ലാവരെയും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നതാണ് സമീപനം. ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പുതിയ ഗ്രൂപ്പ് ഉണ്ടെന്നത് വ്യാഖ്യാനം മാത്രമാണെന്ന് വിശദീകരിച്ച തിരുവഞ്ചൂര്‍ അതൃപ്തി പരസ്യമാക്കിയ കെ മുരളീധരന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു.
അതേ സമയം രാജി വെച്ച താന്‍ ആ നിലയ്ക്ക്നിലവില്‍ കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ കെപിസിസി ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജി വെക്കാനുള്ള തീരുമാനം വളരെ ആലോചിച്ചെടുത്തതായിരുന്നുവെന്ന് വിശദീകരിച്ച അദ്ദേഹം, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി ഗൌരവതരമായ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു.കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഏറ്റവും നല്ല അടുപ്പം തന്നെയാണുള്ളതെന്ന് വിശദീകരിച്ച ഗോപിനാഥ്, സുധാകരനായതിനാല്‍ എന്നെ ബോധപൂര്‍വ്വം ഒഴിവാക്കും എന്നു വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.