യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പാര്‍ട്ടിയില്‍ ഐക്യം നഷ്ടമായി. നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമായി മാറിയിരുന്നു. എ ഗ്രൂപ്പ് രാഹുല്‍ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോള്‍ അബിൻ വര്‍ക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. നേരത്തെ, കെ സി വേണുഗോപാല്‍ പക്ഷത്തില്‍ നിന്ന് ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കോണ്‍ഗ്രസിലെ സതീശൻ-സുധാകരൻ ദ്വന്ദത്തിനെതിരെ ഒന്നിക്കാൻ എ,ഐ ഗ്രൂപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാര്‍ഥികളുമായി രംഗത്തെത്തുകയായിരുന്നു.
കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂല്‍ മാങ്കൂട്ടം എ ഗ്രൂപ് സ്ഥാനാര്‍ഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്ബിലാണ് രാഹുല്‍ മാങ്കൂട്ടത്തെ നിര്‍ദേശിച്ചത്. എന്നാല്‍, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തില്‍ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയര്‍ന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.