തിരുവനന്തപുരം: മന്ത്രി പി.എ.മുഹമ്മദ് റിയാസും പാർട്ടിയിലെ എ.എൻ.ഷംസീർ എംഎൽഎയും തമ്മിലുണ്ടായ ഭിന്നത തീർത്തും അനാവശ്യമെന്നു സിപിഎം വിലയിരുത്തൽ. നിയമസഭാ സമ്മേളനവേളയിൽ രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസം പുറത്തുവന്നതിൽ നേതൃത്വം അതൃപ്തരുമാണ്. ഇക്കാര്യത്തിൽ മന്ത്രിക്കു പൂർണ പിന്തുണ നൽകാനാണു സിപിഎം തീരുമാനം.

കരാറുകാരുമായി ബന്ധപ്പെട്ട അഴിമതി പാർട്ടി ഗൗരവമായി നേരത്തേ തന്നെ ചർച്ച ചെയ്തതാണ്. കരാറുകാർക്ക് ആ പ്രദേശത്തെ ജനപ്രതിനിധിയാണു തദ്ദേശസ്ഥാപനങ്ങളെയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന പാലം. അതു കൊണ്ട് ഇരുവരും തമ്മിലുള്ള ബന്ധം ഒഴിവാക്കാൻ കഴിയുന്നതല്ല. എന്നാൽ ഇതു കാര്യസാധ്യത്തിനായി അഴിമതിയിലേക്കു വളരുന്നത് ഒഴിവാക്കണമെന്നു പാ‍ർട്ടി തീരുമാനിക്കുകയും ജനപ്രതിനിധികൾക്കു നിർദേശം നൽകുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎൽഎയെ കൂട്ടി കരാറുകാർ സമീപിക്കുമ്പോൾ മന്ത്രിമാർക്കോ ഉയർന്ന ഉദ്യോഗസ്ഥർക്കോ കർക്കശമായി നിലപാടെടുക്കാൻ കഴിയാതെ വരുന്നതും സിപിഎം കണക്കിലെടുത്തു. പൊതു പ്രസ്താവന എന്ന നിലയിലാണ് കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്നു സഭയിൽ റിയാസ് പറഞ്ഞത്. സിപിഎമ്മിലെ ഏതെങ്കിലും എംഎൽഎയെ ഉദ്ദേശിച്ചുള്ള വിമർശനമായിരുന്നില്ല ഇതെന്നും പാർട്ടി കേന്ദ്രങ്ങൾ വിശദീകരിച്ചു.

എന്നാൽ ഈ പശ്ചാത്തലം നിലനിൽക്കെ മന്ത്രിയുടെ പ്രസ്താവനയെ ഷംസീർ നിയമസഭാകക്ഷി യോഗത്തിൽ അപ്രതീക്ഷിതമായി ചോദ്യം ചെയ്തു. റിയാസിന്റെ ആ പ്രസ്താവനയെ അല്ല, മന്ത്രിയുടെ ശൈലിയോടുള്ള പ്രതിഷേധമാണു ഷംസീർ പ്രകടിപ്പിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്. അഹങ്കാരം പാടില്ലെന്നും വിനയാന്വിതരായി പെരുമാറണമെന്നും മറ്റുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചില മന്ത്രിമാരുടെ ഓഫിസിൽ നിന്നു വിവരങ്ങൾ ലഭിക്കുന്നില്ലെന്നു ഷംസീറിന്റെ സുഹൃത്തായ എംഎൽഎ കെ.വി.സുമേഷും ആ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഷംസീറിന്റെ വിയോജിപ്പ് മറ്റു ചില എംഎൽഎമാർ ഏറ്റുപിടിക്കുകയും താൻ മാപ്പു പറയുകയും ചെയ്തുവെന്ന നിലയിൽ വാർത്ത വന്നതോടെയാണ് താൻ ഒരടി പിന്നോട്ടു പോയിട്ടില്ലെന്നു പാർട്ടിയുടെ അനുമതിയോടെ റിയാസ് വിശദീകരിച്ചത്. അതേ സമയം പറഞ്ഞതിൽ താനും ഉറച്ചു നിൽക്കുന്നതായി ഷംസീറിന്റെ മൗനവും സൂചിപ്പിക്കുന്നു. ഇരുവരും തമ്മിലുണ്ടായ ഭിന്നത നിയമസഭയിൽ പ്രതിപക്ഷം ആയുധമാക്കുന്നതു പ്രതിരോധിക്കേണ്ട ബാധ്യത കൂടിയാണ് ഇതോടെ ഭരണപക്ഷത്തിനു വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക