തിരുവനന്തപുരം: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നപ്പോള്‍ ഒരു മന്ത്രി പദവി ഷംസീര്‍ ആഗ്രഹിച്ചിരുന്നു. അണികളും മന്ത്രിസഭയില്‍ ഷംസീര്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ തലശ്ശേരിയിലെ നേതാവിനെ വെട്ടി മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസിനെ ഇതോടെ മന്ത്രിയാക്കുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടിയില്‍ ഷംസീര്‍ വിമതനായി മാറാന്‍ തുടങ്ങിയത്. സമാന രീതിയില്‍ എ എന്‍ ഷംസീര്‍ സ്പീക്കര്‍ എംബി രാജേഷിനെ കടന്നാക്രമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
പ്രസ്താവന പിന്‍വലിച്ച് മന്ത്രി മുഹമ്മദ് റിയാസ് മാപ്പ് പറഞ്ഞെങ്കിലും ഷംസീര്‍ വീണ്ടും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി പാര്‍ട്ടിയെ കുഴപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ആരെല്ലാം പാര്‍ട്ടിയില്‍ വെട്ടി നിരത്തപ്പെടുമെന്ന ചോദ്യമാണ് നിലവില്‍ സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്നത്. കണ്ണൂരില്‍ പി ജയരാജനും കെകെ ശൈലജയ്ക്കും പുറമേ കണ്ണിലെ കരടായി എഎന്‍ ഷംസീറും മാറുകയാണെന്നും, പ്രതിപക്ഷം പോലും പ്രതികരിക്കാത്ത പ്രസ്ഥാവനയ്ക്ക് എന്തുകൊണ്ട് പാര്‍ട്ടി നേതാക്കള്‍ തന്നെ പ്രതികരിച്ചെന്നും രാഷ്ട്രീയവൃത്തങ്ങളിൽ ചോദ്യം ഉയരുന്നുണ്ട്.
‘കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും’, എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. ഈ പ്രസ്താവനയാണ് കൂടുതല്‍ കോലാഹലങ്ങളിലേക്ക് പാര്‍ട്ടിയെ നയിച്ചത്.