തിരുവനന്തപുരം: കോര്‍പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച്‌ പൊലീസ്. നേമം സോണില്‍ മാത്രം ഇരുപത്തിയഞ്ച് ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി.എന്നാല്‍ ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്​റ്റ്​ ചെയ്യാനുള്ള നടപടികളില്ല.തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, കഴക്കൂട്ടം സ്​റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. നേമം സോണലില്‍ 2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഒന്നരവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല. പകരം ബാങ്കിെന്‍റ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫിസില്‍ തിരികെയെത്തിച്ച്‌ സൂക്ഷിച്ചിരിക്കുന്നത്.പണത്തില്‍ നേരിട്ട് ഉത്തരവാദിത്തമുള്ള കാഷ്യറുടെ പങ്ക് തട്ടിപ്പില്‍ വ്യക്തമാണ്. ഈ ദിവസങ്ങളില്‍ പണവുമായി ബാങ്കില്‍ പോയവര്‍ക്കും പങ്കുണ്ടാവും.സീലില്ലാത്ത രസീത് പണം അടച്ചതിന് തെളിവായി സൂക്ഷിച്ചതും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയുമാവും. അങ്ങനെ ജാമ്യമില്ലാ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് ഉറപ്പുണ്ടായിട്ടും ആരെയും അറസ്​റ്റ്​ ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല. പ്രതിയായ കാഷ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും ഒളിവിലാണെന്നതുമാണ് തടസ്സമായി പറയുന്നത്. അതേസമയം ശ്രീകാര്യം സോണല്‍ ഓഫിസിലെ തട്ടിപ്പ് അന്വേഷിക്കുന്ന ശ്രീകാര്യം പൊലീസും ആറ്റിപ്രയില്‍ സോണലിലെ തട്ടിപ്പ് അന്വേഷിക്കുന്ന കഴക്കൂട്ടം പൊലീസും രേഖകള്‍ കൊണ്ടുപോയതല്ലാതെ കാര്യമായ അന്വേഷണം തുടങ്ങിയിട്ടില്ല.ഇടത് അനുകൂല സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്നിരിക്കെയാണ് പൊലീസിെന്‍റ മെല്ലപ്പോക്ക്.നേമത്ത് മോഷണക്കുറ്റം അടക്കമുള്ളവ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും ശ്രീകാര്യം, കഴക്കൂട്ടം സ്‌റ്റേഷനുകളില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണുള്ളത്.വ്യാജരേഖ ചമക്കലും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേയുള്ള പരാതിയിലുള്ളത്. തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ഒളിവിലാണെന്നാണ് മൂന്ന് സ്​റ്റേഷനിലെയും പൊലീസ് പറയുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതുവരെ അറസ്​റ്റ്​ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക