രാഷ്ട്രീയ കേന്ദ്രങ്ങളെയും നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിലെയും, ഇടതും മുന്നണിയിലെയും വല്യേട്ടൻ പാർട്ടിയായ സിപിഎമ്മിനെ വരുത്തിക്കു നിർത്തി ജോസ് കെ മാണി. പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കത്തിലാണ് ജോസ് കെ മാണിയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് സിപിഎം വഴങ്ങാൻ നിർബന്ധിതമാകുന്നത്. തന്റെ അപ്രീതിക്ക് പാത്രമായ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടത്തിന് സിപിഎമ്മിന് അവകാശപ്പെട്ട അധ്യക്ഷ പദവിയിൽ അവസരം നിഷേധിച്ചുകൊണ്ടാണ് ജോസ് കെ മാണി പാലായിലെങ്കിലും സിപിഎമ്മിന്മേൽ ആധിപത്യം സ്ഥാപിക്കുന്നത്.
പകയുടെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം
ജോസ് കെ മാണി പാലായിൽ നടത്തുന്നത് പകയുടെ/ പ്രതികാരത്തിന്റെ രാഷ്ട്രീയമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുനിസിപ്പൽ കൗൺസിൽ ഹാളിൽ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേരള കോൺഗ്രസ് നേതാവും ജോസ് കെ മാണിയുടെ വിശ്വസ്തനുമായ ബൈജു കൊല്ലംപറമ്പിലിനെ ബിനു പ്രതിരോധിച്ചിരുന്നു. ഒരു മികച്ച അത്ത്ലീറ്റായ ബിനുവിന്റെ ‘പ്രതിരോധത്തെ’ തുടർന്ന് കേരള കോൺഗ്രസ് നേതാവ് വാവിട്ടു കരയുന്ന രംഗങ്ങൾ ചുവടെ കാണാം.
അടി കൊണ്ടതും നിലവിളിച്ചതും കേരള കോൺഗ്രസ് നേതാവും കൗൺസിലറുമായ ബൈജു കൊല്ലംപറമ്പിൽ ആണെങ്കിലും അന്ന് അടിയേറ്റത് ജോസ് കെ മാണിക്ക് തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ അദ്ദേഹം നടത്തുന്ന കരുനീക്കം. തന്റെ തോൽവിക്ക് കാരണമായത് മുനിസിപ്പാലിറ്റിയിലെ കയ്യാങ്കളി ഉൾപ്പെടെയുള്ള ചില സിപിഎം നേതാക്കളുടെ നീക്കങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സിപിഎം നേതാക്കളെ ജോസ് കെ എം മാണിയുടെ തോൽവി വിഷയത്തിൽ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
തനിക്ക് അനഭിമതരായ നേതാക്കളെ സിപിഎമ്മിനുള്ളിൽ വെട്ടിയൊതുക്കുക എന്ന ജോസ് കെ മാണിയുടെ തന്ത്രം പക്ഷേ ആ ഘട്ടത്തിൽ ഏറ്റിരുന്നില്ല. പകയുള്ള പാമ്പിനെ പോലെ കാത്തിരുന്ന് അദ്ദേഹം പകരം വീട്ടി എന്ന് തെളിയിക്കുന്നത് ആവും നഗരസഭ അധ്യക്ഷ പദവി ബിനുവിന് നിഷേധിക്കൽ. സിപിഎം ജോസ് കെ മാണിയുടെ സമ്മർദ്ദ തന്ത്രത്തിന് മുന്നിൽ വഴങ്ങി എന്നും പാർട്ടി ചിഹ്നത്തിൽ വിജയിച്ചു കയറിയ ഏക സ്ഥാനാർത്ഥിക്ക് ചരിത്രത്തിലാദ്യമായി നഗരസഭ അധ്യക്ഷ പദവി ലഭിക്കുമ്പോൾ അവസരം നിഷേധിക്കുവാൻ തീരുമാനിച്ചു എന്നുമാണ് അറിയുന്നത്.
അധ്യക്ഷ പദവി ജനറൽ വിഭാഗത്തിന് ആയിരിക്കുകയാണ് ഏക പുരുഷ കൗൺസിലറായ നേതാവിനെ തഴഞ്ഞ് പാർട്ടിയിലെ ഏതെങ്കിലും വനിതാ അംഗത്തിന് ചെയർപേഴ്സൺ പദവി കൊടുക്കുവാൻ സിപിഎം നിർബന്ധിതമാകുന്നത്. ഇങ്ങനെ സംഭവിച്ചാൽ പാലാ നഗരസഭയിലെ അധ്യക്ഷ ഉപാധ്യക്ഷ പദവികളിൽ വനിതകൾ എത്തും. ഇത്തരത്തിലൊരു കീഴടങ്ങലിനെ ചൊല്ലി സിപിഎം അണികൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇത് സിപിഎം – കേരള കോൺഗ്രസ് ബന്ധത്തിൽ വരും നാളുകളിൽ ശക്തമായി പ്രതിഫലിക്കും എന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്.