ന്യൂഡൽഹി: രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. പഞ്ചാബിന്റേയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകിയേക്കും. ഇന്നു നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ഇക്കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചു. കെ.വി. തോമസിനെ എഐസിസി സെക്രട്ടറിയാക്കാനും സാധ്യത തെളിഞ്ഞു.
2004ൽ പ്രവർത്തകസമിതി അംഗവും 2001ൽ 5 സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയും വഹിച്ചിട്ടുള്ള രമേശ് ചെന്നിത്തലയുടെ പരിചയ സമ്പത്ത് ദേശീയതലത്തിൽ ഉപയോഗപ്പെടുത്താനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനാൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി സ്ഥാനം നൽകാനാണ് സാധ്യത. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ചുമതലയൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഗുജറാത്തിൽ രാജീവ് സത്തവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവ് നികത്തിയിട്ടില്ല.
അതേസമയം ഒരു പദവിയെക്കുറിച്ചും രാഹുലുമായി സംസാരിച്ചിട്ടില്ലെന്ന് പ്രതികരിച്ച രമേശ് ചെന്നിത്തല പാർട്ടി നൽകുന്ന ഏതു പദവിയും ഏറ്റെടുക്കുമെന്ന് കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി ആവുകയാണെങ്കിൽ സ്വാഭാവികമായി പ്രവർത്തക സമിതിയുടെയും ഭാഗമാകും. യുഡിഎഫ് കൺവീനറായി കെ.മുരളീധരന് സാധ്യത ഏറിയതോടെ കെ.വി. തോമസിനെ എഐസിസി സെക്രട്ടറി ആക്കുന്നതും ഹൈക്കമാൻഡ് പരിഗണനയിൽ ഉണ്ട്.