കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍‌ന്ന് 2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്‌സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്ബലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്ബ്രയാര്‍ മലിനമാക്കുന്നുമാണ് പി.ടി തോമസിന്റെ ആരോപണം.

തിരുപ്പൂരില്‍ ഇതിനോടൊപ്പം അടച്ചുപൂട്ടിയതടക്കം സൗത്ത് ഇന്ത്യയിലെ നിരവധി യൂണിറ്റുകളിലെ തുണി ഡസന്‍ കണക്കിന് ലോറികളില്‍ ദിവസവും കിഴക്കമ്ബലത്ത് കൊണ്ടുവന്ന് ബ്ലീച്ചിങ്ങും ഡൈയിങ്ങും നടത്തി തിരിച്ച്‌ കൊണ്ടുപോകുന്നു.അതിന്റെ ദുരിതം കൂടി ഇവിടുത്തെ നാട്ടുകാര്‍ അനുഭവിക്കേണ്ടി വരുന്നുവെന്നും പി.ടി തോമസ് ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016-21 വരെ പി.ടി തോമസ് ആയിരുന്നു തൃക്കാക്കര എംഎല്‍എ. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് പി.ടി തോമസിന് ഇങ്ങനെയൊരു ബോധോദയമുണ്ടായത്. അതുവരെ അദ്ദേഹത്തിന് കടമ്ബ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 26 വര്‍ഷമായി നിയമപരമായ എല്ലാ ലൈസന്‍സുകളോടും കൂടിയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആയതിനാല്‍ ഇതിന്റെ സത്യാവസ്ഥ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും സാബു എം ജേക്കബ് അറിയിച്ചു. കമ്ബനിയുടെ വിശദീകരണങ്ങള്‍ ഇങ്ങനെ:

1) നാളിതുവരെ കിറ്റെക്‌സിന് തിരുപ്പൂരില്‍ ഒരു ബ്ലീച്ചിംഗ്, ഡൈയിംഗ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. അങ്ങനെ ഒരു യൂണിറ്റ് അവിടെ നടത്തണമെങ്കില്‍ നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലൈസന്‍സുകള്‍ ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു യൂണിറ്റ് കിറ്റെക്‌സിന് തിരുപ്പൂരില്‍ ഉണ്ടായിരുന്നതായി ഏതെങ്കിലും രേഖകള്‍ പി.ടി ഹാജരാക്കിയാല്‍ 10 കോടി രൂപ നല്‍കുന്നതാണ്.

2) ഗുരുതരമായ രാസമാലിന്യങ്ങള്‍ പുറത്തുവിടുന്നു എന്ന കാരണത്താല്‍ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും പൂട്ടിച്ച 150 യൂണിറ്റുകളില്‍ 4 യൂണിറ്റുകള്‍ കിറ്റെക്‌സിന്റെ ആയിരുന്നു എന്നാണ് പി.ടിയുടെ അവകാശവാദം. ഈ പറയുന്ന കോടതികളുടെ ഉത്തരവ് കാണിക്കട്ടെ; വീണ്ടുമൊരു 10 കോടി രൂപ കൊടുക്കാം.

3) ഇത്തരത്തില്‍ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും അടച്ചുപൂട്ടിയ കിറ്റെക്‌സിന്റെ 4 യൂണിറ്റുകള്‍ യാതൊരു മാനദണ്ഡങ്ങളും കൂടാതെ കിഴക്കമ്ബലത്ത് കൊണ്ടുവന്നു പ്രവര്‍ത്തിപ്പിച്ചു എന്നാണ് പി.ടി പറയുന്നത്. ഇക്കാലയളവില്‍ കേരളത്തിലും കേന്ദ്രത്തിലും ഭരണത്തില്‍ ഇരുന്നത് പി.ടിയുടെ പാര്‍ട്ടിയായിരുന്നു. അങ്ങനെ നടന്നുവെങ്കില്‍ അന്നു ഭരിച്ചവരുടെ പിടിപ്പുകേടല്ലേ..? ഇങ്ങനെ പൂട്ടിച്ചു എന്നു പറയുന്ന യൂണിറ്റുകള്‍ കിഴക്കമ്ബലത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതിനു സെയില്‍ടാക്‌സിന്റെയോ, ചെക്ക്‌പോസ്റ്റ് കടന്നതിന്റെയോ, മറ്റേതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ രേഖകള്‍ കാണിച്ചാല്‍ ഒരു 10 കോടി രൂപ കൂടി നല്‍കാം.


4) കിറ്റെക്‌സിന്റെ 4 യുണിറ്റുകളോടൊപ്പം അടച്ചുപൂട്ടി എന്ന് പറയുന്ന തിരുപ്പൂരിലെ 150 ഫാക്ടറികളടക്കം സൗത്ത് ഇന്ത്യയിലെ ഡസന്‍കണക്കിന് ലോറികള്‍ ദിവസവും കിഴക്കമ്ബലത്ത് വന്ന് തുണി ബ്ലീച്ചിങ്ങും ഡൈയിങ്ങും നടത്തി തിരിച്ച്‌ പോകുന്നുവെന്നാണ് പി.ടി പറയുന്നത്. ഇത്തരത്തില്‍ ഒരു പ്രവൃത്തി നടക്കുന്നുണ്ടെങ്കില്‍ സെയില്‍ടാക്‌സിന്റെയും ചെക്ക്‌പോസ്റ്റിന്റെയും റെക്കോഡുകള്‍ കാണേണ്ടതാണ്. അങ്ങനെയുള്ള ഒരു ലോഡിന്റെയെങ്കിലും രേഖകള്‍ ഹാജരാക്കിയാല്‍ വീണ്ടും ഒരു 10 കോടി നല്‍കാം.


5) തിരുപ്പൂരില്‍ അടച്ചുപൂട്ടി എന്ന് പറയുന്ന യൂണിറ്റുകള്‍ കിഴക്കമ്ബലത്ത് കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ച്‌ ഗുരുതരമായ രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്ബ്രയാര്‍ മലിനമാക്കുന്നു എന്നാണ് പി.ടി പറയുന്നത്. കടമ്ബ്രയാറിലെ വെള്ളമെടുത്ത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമല്ലോ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഞങ്ങളുടെയും സാന്നിധ്യത്തിലാവണം വെള്ളമെടുത്ത് പരിശോധിക്കേണ്ടത്. അങ്ങനെ പരിശോധിക്കുമ്ബോള്‍ കിറ്റെക്‌സില്‍ നിന്നുള്ള ഏതെങ്കിലും രാസവസ്തുവിന്റെ അംശം കടമ്ബ്രയാറിലെ വെള്ളത്തില്‍ ഉണ്ട് എന്ന് തെളിഞ്ഞാല്‍ ഒരു 10 കോടി രൂപ കൂടി പി.ടി തോമസിന് കൊടുക്കാം.

മേല്‍പറഞ്ഞ 5 കാര്യങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ 7 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ 50 കോടി രൂപയായിരിക്കും പി.ടി തോമസിന് ലഭിക്കുക. ഇനി മറിച്ച്‌ ഈ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള രേഖകള്‍ പി.ടിയുടെ കൈവശമില്ലെങ്കില്‍ കേരളത്തിലെ നാലു കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎല്‍എ സ്ഥാനം രാജിവെച്ച്‌ ഇറങ്ങി പോകാന്‍ തയ്യാറാകണം.

ഒരു ഖദര്‍ കുപ്പായവുമിട്ട് എംഎല്‍എ എന്ന മൂന്നക്ഷരം നെഞ്ചത്ത് ഒട്ടിച്ചാല്‍, എന്തു വൃത്തികേടും ആരെപ്പറ്റിയും എവിടെയും വിളിച്ചുപറയാം എന്നു ധാരണയുള്ള ഇത്തരം ആളുകളെ ചുമക്കേണ്ടി വരുന്നതാണ് മലയാളികളുടെ ഗതികേട്..!
‘ ഇങ്ങനെയൊരനുഭവം ഇനിയൊരു വ്യവസായിക്കും ഇവിടെ ഉണ്ടാവരുതെന്നും സാബു എം ജേക്കബ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക