ഈ മനോഹര തീരത്ത് വീണ്ടും എത്താന്‍ കൊതിച്ചു മടങ്ങിയ പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിന് തൃക്കാക്കര നല്‍കിയത് കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷമാണ്. പി.ടി.ക്ക് കിട്ടിയതിനേക്കാള്‍ വലിയ സ്നേഹാദരവ്. അതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൂട്ടായ പ്രവര്‍ത്തനമുണ്ടായിരുന്നു. വിഡി സതീശനും കെ സുധാകരനും രാപകല്‍ അധ്വാനിച്ചു. എന്നാല്‍ മറുപക്ഷത്ത് അതിലും വലിയ പടയൊരുക്കമായിരുന്നു. അതും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നടത്തിയ പ്രചാരണം. പക്ഷേ ജനം അത് മുഖവിലയ്‌ക്കെടുത്തില്ല.പി.ടി.യെ ജയിപ്പിച്ചു. ഇതിന് പിന്നാലെ മറ്റൊരു ഭൂതമെത്തുന്നു. സ്വര്‍ണ്ണക്കടത്ത് ഭൂതം.
തൃക്കാക്കരയിലെ തോല്‍വിയില്‍ ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളെ ഒഴിവാക്കി പോകുന്നു. സ്വപ്നാ സുരേഷ് ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തല്‍ പിണറായിയെ നേരിട്ട് ബാധിക്കുന്നതാണ്. ഇതിനോടും മുഖ്യമന്ത്രി പ്രതികരിച്ചെന്ന് വരില്ല. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയേയും, ഭാര്യയേയും, മകളേയും ചോദ്യം ചെയ്യാനുള്ള സാഹചര്യം ഇത് ഒരുക്കും. അപ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്നത് പി.ടി.യുടെ പോരാട്ടമാണ്. സ്വര്‍ണ്ണ കടത്തില്‍ മുഖ്യമന്ത്രിയെ ആദ്യം നേരിട്ട് കടന്നാക്രമിച്ചത് പി.ടി. തോമസായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തു കൊണ്ടു വന്ന അതേ വീര്യത്തില്‍ പി.ടി പോരടിച്ചിരുന്നു. പക്ഷേ അന്ന് സ്വപ്ന മൗനത്തിലായിരുന്നു. തൃക്കാക്കരയിലെ വിജയവുമായി ഉമാ തോമസ് നിയമസഭയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുമ്ബോള്‍ സ്വപ്ന ആഞ്ഞടിച്ചു. ഇനി നിയമസഭയിലെ അടുത്ത ചര്‍ച്ച കേള്‍ക്കാന്‍ പി.ടിയുടെ പ്രതിനിധിയായി ഉമയുണ്ടാകും സഭയില്‍.
മുമ്ബ് സ്വര്‍ണക്കടത്തിനെച്ചൊല്ലി നിയമസഭയില്‍ ഭരണ, പ്രതിപക്ഷ വാക്പോരും സംഘര്‍ഷവും നടന്നിരുന്നു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. ആരോപണ, പരിഹാസശരങ്ങള്‍ ഇരുവിഭാഗവും തൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തകര്‍ത്താടിയപ്പോള്‍ ഇരു വിഭാഗവും പോര്‍വിളി മുഴക്കി. ഒടുവില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും. അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രസംഗത്തില്‍ പി.ടി. തോമസ്, സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ചു. അവയ്ക്കു മുഖ്യമന്ത്രി അക്കമിട്ടു മറുപടി നല്‍കി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ ഭരണപക്ഷം ബഹളം വച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
ശിവശങ്കറും സ്വപ്നയും 14 തവണ വിദേശത്തു പോയപ്പോള്‍ പച്ചക്കറി വാങ്ങാനാണോ പോയതെന്നു പോലും ചോദിക്കാത്ത മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേയെന്നു പി. ടി.തോമസ് ചോദിച്ചു. ഏജന്‍സികള്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം ചവറ്റുകുട്ടയിലാകും. ആദ്യം ജയിലില്‍ കിടന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ചരിത്രം രേഖപ്പെടുത്തും. പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താല്‍ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്നും തോമസ് പറഞ്ഞിരുന്നു. ഈ പുത്രീ വാല്‍സല്യത്തെയാണ് സ്വപ്നയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. പിന്നീടും നിയമസഭയില്‍ പിണറായിയെ പലതും പറഞ്ഞ് പി.ടി. കടന്നാക്രമിച്ചു. അതെല്ലാം വലിയ ചര്‍ച്ചയായി. പക്ഷേ പ്രതിപക്ഷത്തെ മറ്റൊരു നേതാവും പിണറായിയുടെ കുടുംബത്തെ ആരോപണ ശരത്തില്‍ നിര്‍ത്തിയില്ല. നിയമസഭയ്ക്ക് പുറത്തും, പലതും തോമസ് ആരോപണമായി ഉയര്‍ത്തി.
സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെ സിസിടിവി പരിശോധിക്കണമെന്നും പി.ടി തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലെ അതിഥികളെ കുറിച്ചു ചര്‍ച്ചയാക്കി. എന്നാല്‍ ഇതെല്ലാം പരിഹസിച്ചു തള്ളുകയായിരുന്നു സിപിഎം. സ്വപ്നാ സുരേഷ് അന്നൊക്കെ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് പി.ടി മുമ്ബ് പറഞ്ഞതിന്റെ തെളിവുകള്‍ സ്വപ്നാ സുരേഷ് ഇനി പുറത്തു വിടുമോ എന്നതാണ് നിര്‍ണ്ണായകം. മുട്ടില്‍ മരം മുറിയില്‍ അടക്കം അടക്കം സത്യം പുറത്തു കൊണ്ടു വന്ന പി.ടിയുടെ വിയോഗം മലയാളിക്ക് തന്നത് വേദന മാത്രമാണ്. തൃക്കാക്കരയില്‍ ഉമാ തോമസിന്റെ ജയത്തിനിടെ പി.ടി ഉയര്‍ത്തിയ മറ്റൊരു വിഷയവും പൊട്ടിത്തെറിയായി മാറുകയാണ്