പള്ളിക്കല്‍: ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഭര്‍ത്താവിൻറെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ കേസില്‍ യുവതിയെയും കാമുകനെയും രണ്ട് വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. മടവൂര്‍ മന്‍സൂര്‍ മനസിലില്‍ ഷംന (28), അടയമണ്‍ തൊളിക്കുഴി കൊച്ചുവിള വീട്ടില്‍ നിസാം (35) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2019 മെയ് മാസം 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നുതന്നെ ഷംനയെ കാണ്‍മാനില്ല എന്ന ബന്ധുക്കളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍, ഭര്‍ത്താവിൻറെ സുഹൃത്തായ നിസാമിനൊപ്പം പോയതാന്നെന്ന് മനസിലായി.
ഷംനയുടെ ഭര്‍ത്താവിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്ന നിസാം ഫോണ്‍ വിളികളിലൂടെ ഷംനയുമായി പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് 2019 മെയ് 12 ന് നിസാം നാട്ടിലെത്തി. ആറു വയസ്സുള്ള തൻറെ മകളെ ഉപേക്ഷിച്ച് ഷംന നിസാമിനൊപ്പം പോകുകയായിരുന്നത്രേ. നാടുവിട്ട ഇവര്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുബന്ധവും ഇല്ലാതിരുന്നതിനാല്‍ പൊലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒരു വര്‍ഷത്തിനു ശേഷം പാലക്കാട് ഒറ്റപ്പാലം പാലപ്പുറം എന്ന സ്ഥലത്ത് ഒരു ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറുകയായിരുന്നു. അധികം മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനാല്‍ തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് പോലും ഇവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.പള്ളിക്കല്‍ സി.ഐ ശ്രീജിത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസിൻറെ സഹായത്തോടെ ഷംനയെയും നസീമിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പള്ളിക്കല്‍ സി. ഐ പി. ശ്രീജിത്ത് നേതൃത്വത്തില്‍ എസ്. ഐ സഹില്‍, എ.എസ്.ഐ അനില്‍കു മാര്‍, സി.പി.ഒമാരായ സന്തോഷ്, അനു മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.