ന്യൂഡല്‍ഹി: തങ്ങളുടെ എം.എസ്.ഐ ഫെലോഷിപ്സ് വെര്‍ച്വല്‍ പാനലിലേക്ക് മഹാരാഷ്ട്ര സ്വദേശിനിയായ 14 കാരിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്.ദീക്ഷ ഷിന്‍ഡെയെ ഏജന്‍സി പാനലിസ്റ്റായി തിരഞ്ഞെടുത്തത് അവള്‍ നല്‍കിയ “തെറ്റായ വിവരങ്ങളുടെ” അടിസ്ഥാനത്തിലാണെന്ന് നാസ വെളിപ്പെടുത്തി. ഏജന്‍സിയില്‍ നിന്ന് ഷിന്‍ഡെയ്ക്ക് ഒരു ഫെലോഷിപ്പും ധനസഹായവും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
തമോ ഗര്‍ത്തങ്ങളും ദൈവവും എന്ന വിഷയത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി നാസ ദീക്ഷ ഷിന്‍ഡെയെ അവരുടെ പാനലിസ്റ്റായി തെരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ കൗമാരക്കാരിയെ അനുമോദിച്ച് കുറിപ്പുകളുടെ പ്രവാഹമായിരുന്നു. എന്നാല്‍, ചിലര്‍ ഷിന്‍ഡെ പങ്കുവെച്ച തെളിവുകളിലും വിവരങ്ങളിലും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പലരും അവളുടെ അവകാശവാദം വ്യാജമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.
”തമോ ഗര്‍ത്തങ്ങളും ദൈവവും എന്ന വിഷയത്തെ കുറിച്ച് ഞാന്‍ തിയറി സമര്‍പിച്ചിരുന്നു…, മൂന്നു ശ്രമത്തിനൊടുവില്‍ നാസ അത് സ്വീകരിച്ചു. അവരുടെ വെബ്സൈറ്റിനുവേണ്ടി ലേഖനങ്ങളെഴുതാന്‍ നാസ ആവശ്യപ്പെട്ടിട്ടുണ്ട്..”.- എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടുള്ള ഷിന്‍ഡെയുടെ അവകാശവാദം. ഗവേഷണ നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനുകളും അവലോകനം ചെയ്യാനുള്ള വിദഗ്ദ്ധ പാനലിസ്റ്റുകള്‍ക്കായി നാസയുടെ STEM എന്‍ഗേജ്മെന്‍റ് ഓഫീസ് ഒരു തേര്‍ഡ്-പാര്‍ട്ടി സര്‍വീസ് മുഖേന ദിവസങ്ങള്‍ക്ക് മുമ്ബ് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
എന്നാല്‍, പശ്ചാത്തലവും യോഗ്യതകളും സംബന്ധിച്ച് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീക്ഷയെ പാനലിസ്റ്റായി തെരഞ്ഞെടുത്തതെന്ന് നാസ ‘ദ പ്രിന്‍റിന്’ നല്‍കിയ പ്രസ്താവനയില്‍ വിശദീകരിച്ചു. സാധ്യതയുള്ള പാനലിസ്റ്റുകളുടെ പശ്ചാത്തലം പരിശോധിക്കുന്ന പ്രക്രിയ തങ്ങള്‍ നിലവില്‍ അവലോകനം ചെയ്തുവരികയാണെന്നും നാസ വ്യക്തമാക്കി.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആയിരുന്നു ദീക്ഷ ഷിന്‍ഡെയുടെ നേട്ടത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈകാതെ മറ്റ് മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു. എന്നാല്‍, അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമേ നാസയ്ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയൂ എന്നതടക്കം വാര്‍ത്തയിലെ ചില പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച് ചില വായനക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു.