തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ തിരുവോണനാളിൽ മാണി സി കാപ്പൻ എംഎൽഎ ഉണ്ണാവ്രത സത്യഗ്രഹം നടത്തുന്നു. സത്യഗ്രഹസമരത്തിൽ യുഡിഎഫ് നേതാക്കളും പങ്കാളികളാകും. യശശരീരനായ പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളിൽ സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചത്.

അധികാരത്തിൻറെ ധാർഷ്ട്യത്തിൽ രാഷ്ട്രീയ എതിർ ശബ്ദമുയർത്തുന്ന യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും, പൊതുജനങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും എംഎൽഎ വ്യക്തമാക്കി. പോലീസിനെ സമ്മർദ്ദത്തിൽ പെടുത്തിയാണ് അടിസ്ഥാനരഹിതങ്ങളായ ജാമ്യമില്ലാ വകുപ്പുകൾ കേസുകളിൽ കുത്തി തിരുകുന്നത്. ഇത് പാലായിലെ ജനാധിപത്യ ജനവിധിയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ എന്നും എംഎൽഎ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായുടെ സംസ്കാരത്തിനും പൈതൃകത്തിനും ചേരാത്ത നിലയിലുള്ള ജനാധിപത്യ വിരുദ്ധതയും രാഷ്ട്രീയ സമീപനവുമാണ് കേരള കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ജനവികാരം ഉയർന്നു വരുവാനും യാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് തിരുവോണനാളിൽ ഉപവസിക്കുവാൻ നിർബന്ധിതനാകുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെയും, നിലപാടുകളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലി പാലായുട പൈതൃകത്തിന് ചേർന്നതല്ല എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മാണി സി കാപ്പന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരണം ഏകോപിപ്പിച്ച വ്യക്തിയാണ് സഞ്ജയ് സക്കറിയാസ്. ഐടി വിദഗ്ധൻ കൂടിയായ ഈ യുവ സംരംഭകൻ ഐടി ആക്ടിലെ വിവിധ ജാമ്യമില്ലാ വകുപ്പുകൾ കുത്തിയിരിക്കുകയാണ് കേസിൽ പെടുത്തിയിരിക്കുന്നത്. ഒരുമാസം മുമ്പ് എഫ്ഐആർ ഇട്ട കേസിൽ തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാനും, ജാമ്യം നിഷേധിച്ച് ജയിലിൽ അടക്കുവാനുള്ള നീക്കം പാലാ പോലീസ് നടത്തിയിരുന്നു.

ഈ നീക്കം തലനാരിഴയ്ക്കാണ് പാളിപ്പോയത്. ആരാധ്യനായ കെഎം ചാണ്ടിയുടെ കുടുംബത്തിനെതിരെ നടത്തുന്ന ഈ നീക്കത്തെ അതീവ ഗൗരവതരമായ യുഡിഎഫ് കാണുകയും, രാഷ്ട്രീയ വേട്ടയാടലിന് പാർട്ടി അനുഭാവികളെയും പ്രവർത്തകരെയും വിട്ടുകൊടുക്കില്ല എന്ന നിലപാടെടുക്കുകയും ചെയ്തു. ജോസ് കെ മാണിയും കേരള കോൺഗ്രസും നടത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ജനവികാരം ഉയർത്തുന്നതിനു വേണ്ടിയാണ് എംഎൽഎ തിരുവോണ നാളിൽ ഉപവാസം അനുഷ്ഠിക്കുവാൻ തീരുമാനമെടുത്തത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ യുഡിഎഫ് നേതാക്കൾക്കും പ്രചരണ രംഗത്ത് സജീവമായിരുന്ന പ്രവർത്തകർക്കുമെതിരേ കേസിൽ പെടുത്തുമെന്ന് ഭീഷണി കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് പരസ്യമായിത്തന്നെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയ് സക്കറിയാസിനെതിരെ കേസെടുത്തു അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടന്നത്. അണികളെ വിട്ടുകൊടുക്കില്ല എന്നും കയ്യും കെട്ടി നോക്കി നിൽക്കില്ല എന്നുമുള്ള മാണി സി കാപ്പൻറെ പ്രഖ്യാപനം യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.

ഈ വിഷയത്തെ ചൊല്ലി വരുംദിവസങ്ങളിൽ പാലാ രാഷ്ട്രീയം ചൂടുപിടിക്കുന്ന കാഴ്ച ആവും കാണാൻ കഴിയുക. യാതൊരു അടിസ്ഥാനവുമില്ലാതെ രാഷ്ട്രീയമായി എതിർ ശബ്ദമുയർത്തുന്ന അവരുടെ കുടുംബാംഗങ്ങളെ പോലും ഏറ്റവും നികൃഷ്ടമായ ഭാഷയിൽ അവഹേളിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ കൊണ്ട് അപമാനിക്കുകയും ചെയ്ത മുതിർന്ന കേരള കോൺഗ്രസ് നേതാവ് തോമസ് ആൻറണി ഉൾപ്പെടെയുള്ളവർക്കെതിരെ നിരന്തരം പരാതി കൊടുത്തിട്ടും നടപടി സ്വീകരിക്കാത്ത പോലീസ് ഇപ്പോൾ സഞ്ജയ് സക്കറിയാസിനെതിരെ നടത്തുന്ന നീക്കങ്ങൾ കടുത്ത വിമർശനമാണ് ക്ഷണിച്ചുവരുത്തുന്നത്. കേരള കോൺഗ്രസ് പ്രവർത്തകരുടെ കൊള്ളരുതായ്മകൾ കണ്ണടച്ചു വിടുന്ന പോലീസ് പുതിയ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് എന്ന ആക്ഷേപം യുഡിഎഫ് കേന്ദ്രങ്ങളിൽ സജീവമാണ്. സഞ്ജയ്ക്കെതിരെ കേസെടുത്തിന് പിന്നാലെ തന്നെ പ്രമുഖ കേരള കോൺഗ്രസ് നേതാക്കൾ പ്രചരണ രംഗത്ത് സജീവമായിരുന്ന മറ്റ് ചിലരുടെയും പേരിൽ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും വ്യാപകമായി ഭീഷണി ഉയർത്തുന്നുണ്ട്. ഇനിയെല്ലാം രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യുഡിഎഫ് മുന്നോട്ടു ഇറങ്ങുന്നു എന്നതിന് കൃത്യമായ സൂചനയാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ സമരാഹ്വാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക