എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് ‘നീല ട്രോളി ബാഗ്’ നല്‍കി. പുസ്തകങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയത്. നിയമസഭാ നടപടിക്രമങ്ങള്‍, ഭരണഘടന എന്നിവ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് ബാഗില്‍ നല്‍കിയത്.
പുതിയ എംഎല്‍എമാർക്ക് സാധാരണ നല്‍കാറുള്ള രേഖകളാണിതെന്നും എല്ലാ എംഎല്‍എമാർക്കും ഇത്തരത്തില്‍ നല്‍കാറുണ്ടെന്നും സമീപകാല സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നിയമസഭാ സെക്രട്ടേറിയറ്റ് നീല ട്രോളി ബാഗ് നല്‍കി. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്ബി ഹാളില്‍ നടന്ന ചടങ്ങിലാണ് യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്നലെ ഉച്ചയോടെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നീല ട്രോളി ബാഗില്‍ പണം കടത്തിയെന്ന് ആരോപണം ഉയർന്നത് വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്. ബാഗില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയും എല്‍ഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു. സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി എത്തി രാഹുല്‍ മാങ്കൂട്ടത്തിലില്‍ മറുപടി നല്‍കിയിരുന്നു. ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.

















