കോലഞ്ചേരി മഴുവന്നൂര്‍ തട്ടാംമുകളില്‍ ആറു വയസുകാരന്‍ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ്. കുഞ്ഞിനെ മാതാവ് വലിച്ചെറിഞ്ഞതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയത് രാവിലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
എറണാകുളം- തേക്കടി സംസ്ഥാന പാതയില്‍ തട്ടാംമുകളിലാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്നുമെത്തി തട്ടാംമുകളില്‍ വാടകക്ക് താമസിക്കുന്ന 29 കാരി യുവതിയുടെ ആറു വയസുകാരന്‍ മകനെയാണ് മൂവാറ്റുപുഴ എറണാകുളം കെ എസ് ആര്‍ ടി സി ബസിന്റെ ടയറിനടിയില്‍ നിന്ന് രക്ഷിച്ചത്. എതിര്‍ ഭാഗത്ത് നിന്ന് വന്ന ജീപ്പ് ഡ്രൈവറുടെ ശ്രദ്ധയില്‍ കുട്ടി പെടുകയായിരുന്നു. കുട്ടിയെ മാതാവ് വലിച്ചെറിഞ്ഞതാണെന്ന ആക്ഷേപവുമായി സ്ഥലത്ത് നാട്ടുകാര്‍ തടിച്ചു കൂടി. വിവര മറിഞ്ഞ് കുന്നത്തുനാട് പൊലീസും സ്ഥലത്തെത്തി.
അതേസമയം, സംഭവത്തെ കുറിച്ച് യുവതി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ- ‘അഞ്ചു കുട്ടികളുടെ മാതാവായ ഞാന്‍ ഏറ്റവും ഇളയ രണ്ടു വയസുള്ള കുട്ടിയുമൊത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്നു. ബസ് വന്ന് കയറിയ ഉടന്‍ വീട്ടിലായിരുന്ന കുട്ടി തന്നെ തേടിയെത്തുകയും താന്‍ കയറിയ അതേ ബസില്‍ കയറാന്‍ ശ്രമിക്കുകയുമായിരിന്നു. എന്നാല്‍ കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ശഠിച്ച, തന്നോടൊപ്പം ചുരുദാറില്‍ പിടിച്ച് ബസിന്‍റെ ചവിട്ടുപടി കയറാന്‍ ശ്രമിച്ച മകനെ തടയുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ താഴെ വീണ് ബസിന്റെ മുന്‍, പിന്‍ ചക്രങ്ങള്‍ക്കിടയില്‍ പെടുകയായിരുന്നു”
കുട്ടി വീഴുന്നത് കണ്ട എതിര്‍ദിശയില്‍ നിന്നു വന്ന ജീപ്പ് ബസിന് കുറുകെയിട്ട് ഡ്രൈവര്‍ തടഞ്ഞു. ജീപ്പ് ഡ്രൈവര്‍ ചാടിയിറങ്ങി ബസിനടിയില്‍ നിന്ന് കുട്ടിയെ വലിച്ചു പുറത്തെടുത്തതോടെയാണ് മറ്റുള്ളവര്‍ സംഭവ അറിയുന്നത്. സംഭവമറിഞ്ഞ് ബസില്‍ നിന്നും ഇറങ്ങിയ യുവതി കുട്ടിയെ രക്ഷിച്ച ജീപ്പ് ഡ്രൈവറോട് കയര്‍ത്തു സംസാരിച്ചതോടെ തടിച്ചു കൂടിയ നാട്ടുകാര്‍ യുവതിയെ തടഞ്ഞു വച്ചു. അതിനിടയില്‍ രക്ഷപ്പെട്ട മകനെ ശകാരിച്ച് കൈയേറ്റം ചെയ്യാന്‍ യുവതി ശ്രമിച്ചതോടെ നാട്ടുകാര്‍ പ്രകോപിതരായി.
കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് റോഡിന് 200 മീറ്റര്‍ അടുത്ത് താമസിക്കുന്ന വീട്ടിലേക്ക് യുവതിയെ പോകാന്‍ നാട്ടുകാര്‍ അനുവദിച്ചത്. അഞ്ചു മക്കളുള്ള യുവതിയുടെ മൂത്ത മകനായ 13 കാരനും ഒമ്ബതുകാരിയും മൂക്കന്നൂരിലെ ബാലഭവനിലാണ്. അപകടത്തില്‍ നിന്നും രക്ഷപെട്ട കുട്ടിയും അവിടെയായിരുന്നു. പിന്നീട് അമ്മയോടൊപ്പം വീണ്ടുമെത്തുകയായിരുന്നു.
യുവതി കുട്ടിയെ മനപൂര്‍വം ബസിനടിയിലേക്ക് തള്ളി വിട്ടതാണെന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാല്‍ സംഭവത്തില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് കുന്നത്തുനാട് പൊലീസും നിലപാടെടുത്തു. ഏറെ നേരം നീണ്ട തര്‍ക്കത്തിന് ശേഷം യുവതി വീട്ടിലേക്ക് മടങ്ങി.