സ്വന്തം ലേഖകൻ
കോട്ടയം: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചിങ്ങവനത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ നാല് എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവിനെ പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പള്ളി പെരുന്ന വട്ടപ്പള്ളി പുത്തൻ പറമ്പിൽ വീട്ടിൽ സിബി സെബാസ്റ്റ്യൻ മകൻ മിതിൻ സിബി (21)യെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്പക്റ്റർ
എസ്. മോഹനൻ നായരും സംഘവും ചേർന്നു പിടികൂടിയത്.
ഓണത്തിന്റെ ഭാഗമായി ചങ്ങനാശേരി, ചിങ്ങവനം ഭാഗത്ത് വൻ തോതിൽ ലഹരി- കഞ്ചാവ് മാഫിയ സംഘം മരുന്നുകൾ വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ ചിങ്ങവനം സെമിനാരിപ്പടി ബസ് സ്റ്റോപ്പിനു സമീപത്തു നിന്നാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്.
പരിശോധനയ്ക്കു എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ രാജേഷ് ജി, സുരേഷ് ടി എസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അജിത് കുമാർ കെ വി, സുജിത്ത് വി എസ്, ഏറ്റുമാനൂർ എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫിസർ സഞ്ചു മാത്യു, എക്‌സൈസ് ഡ്രൈവർ അനസ് സി കെ എന്നിവർ പങ്കെടുത്തു.