മധുരൈ-വിരുദുനഗർ ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേരുടെ ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ തിരുമംഗലത്തിന് സമീപമായിരുന്നു നടുക്കുന്ന ദുരന്തം. ഇതിന്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വില്ലുപുരം സ്വദേശിയായ മണി എന്നയാള്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. കുടുംബവുമൊത്ത് മധുരൈയിലേക്ക് വരികയായിരുന്നു ഇവർ. ഭാര്യ നാഗജ്യോതി, എട്ടുവയസുകാരി മകള്‍, മണിയുടെ അച്ഛൻ കനകവേല്‍, അമ്മ കൃഷ്ണവേണി എന്നിവരാണ് കാറിലുണ്ടായിരുന്നത്. അമിത വേഗത്തിലെത്തിയ കാർ ആദ്യം ഡിവൈഡറില്‍ ഇടിച്ച പിന്നാലെ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ശേഷം പലവട്ടം കരണംമറിച്ച കാർ നാലുവരി പാതയുടെ മറുവശത്തുള്ള സർവീസ് റോഡിലേക്ക് തെറിച്ച് വീണു.
53-കാരനായ ജി പാണ്ഡിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ റോഡിലൂടെ 50 മീറ്ററിലേറെ നിരങ്ങി നീങ്ങി. കുടുംബം തലവൈപുരത്ത് നിന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മണിയും മാതാപിതാക്കളും ഭാര്യയും ബൈക്ക് യാത്രികനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.