തിരുവനന്തപുരം: ഗാഡ്ഗില്‍ വിഷയത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് തുറന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി.ടി തോമസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദ്ദം മൂലമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി.ടി തോമസിന് ഇല്ലായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി.ടി നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി തുറന്നു പറഞ്ഞു. എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പി.ടി തോമസിന് ഒപ്പം നേതാക്കള്‍ നില്‍ക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പില്‍ നിന്ന് പോലും അകലം പാലിക്കാന്‍ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി.ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുവച്ചാണ് പി.ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്തുവന്നത്. പുരോഗമന-പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മേനിനടിച്ചവര്‍ കൈയേറ്റങ്ങള്‍ക്ക് കുടപിടിച്ച കാലത്തായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് പി.ടി അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പാര്‍ട്ടി ഓഫീസുകള്‍ ഒഴിപ്പിക്കാന്‍ ഒരുങ്ങിയ വി എസ്സിന് പോലും ദൗത്യം നിര്‍ത്തിപ്പോരേണ്ടി വന്ന ഇടുക്കിയിലാണ് പി.ടി ഒറ്റയ്ക്ക് പോരാടിയത്.
ഒടുവില്‍ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തീര്‍ത്ത വേലിക്കെട്ടില്‍ പി.ടിക്ക് അര്‍ഹിച്ച സീറ്റ് പോലും നിഷേധിക്കപ്പെട്ടു. പി.ടി അയഞ്ഞില്ല. നിലപാട് ഉറക്കെ പറഞ്ഞു. താന്‍ പറഞ്ഞതിലെ ശരി കാലം തെളിയിക്കുമെന്ന് പി.ടി ഉറപ്പുണ്ടായിരുന്നു. മലയിറങ്ങിയപ്പോഴും നിലപാട് മാത്രമായിരുന്നു കൈമുതല്‍. ആ ആദര്‍ശത്തിന് കൊച്ചിയില്‍ പിന്തുണക്കാന്‍ ജനംകൂടെ നിന്നു. രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിന് പി.ടിയെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചു.
എന്നും നിലപാടിന്റെ രാഷ്ട്രീയമായിരുന്നു പി.ടി തോമസിന്റേത്. രാഷ്ട്രീയ എതിരാളികളോടുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ കണക്കുപുസ്തകം വരും തലമുറയ്ക്കായി ബാക്കിവച്ചാണ് അദ്ദേഹം മടങ്ങുന്നത്. കേരളത്തില്‍ പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച അപൂര്‍വ്വം നേതാക്കളില്‍ പ്രമുഖന്‍. പ്രളയം ഒന്നും രണ്ടും മൂന്നും വന്നപ്പോഴാണ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിന്റെ ആപത്ത് കേരളം ഓര്‍ത്തെടുത്തതും പി ടിയുടെ വാക്കുകളിലൂടെയായിരുന്നു. 10 വര്‍ഷം മുന്നെ അത് തുറന്ന് പറഞ്ഞതിന് ശപിച്ചവരും ശവഘോഷയാത്ര നടത്തിയവര്‍ക്കും പുനരാലോചനയ്ക്കുള്ള അവസരമാണ് പിന്നീട് ഒരുങ്ങിയത്.
ഗ്രൂപ്പു രാഷ്ട്രീയം നയിച്ച കോണ്‍ഗ്രസില്‍ തിരുത്തല്‍വാദികളുടെ പട്ടികയുണ്ടായിരുന്നു. അത് ഗ്രൂപ്പിലെ വിഭജനരൂപമായിരുന്നെങ്കില്‍ പി.ടി യഥാര്‍ഥ തിരുത്തല്‍വാദിയായിരുന്നു. വോട്ടിന്റെ രാഷ്ട്രീയത്തിനപ്പുറമായിരുന്നു ചിന്തകളും സമീപനങ്ങളും. മദ്യനിരോധനത്തിലൂടെ ആദര്‍ശവാദിയാകാന്‍ നേതാക്കള്‍ മത്സരിച്ചപ്പോള്‍ അതിലും പിടിയുടെ ശബ്ദം വേറിട്ടുനിന്നു. മദ്യനിരോധനം പരാജയപ്പെടുന്ന പരീക്ഷണമാണെന്നായിരുന്നു പി.ടിയുടെ പക്ഷം
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കിറ്റെക്‌സ് കമ്ബനി കുടിവെള്ള സ്രോതസായ കടമ്ബ്രയാര്‍ മലിനപ്പെടുത്തുന്നു എന്ന ആരോപണം, കസ്തുരി രംഗന്‍ റിപ്പോര്‍ട്ട്, മുട്ടില്‍ മരംവെട്ടു കേസിലെ ആരോപണങ്ങള്‍ ഒക്കെ അദ്ദേഹത്തിന്റെ നിലപാട് ഏറെ ചര്‍ച്ച ആയതാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പി.ടിയുടെ നിലപാടിനെ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. അന്ന് എതിര്‍ത്തവരും പരിഹസിച്ചവരും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലെ ശരി തിരിച്ചറിഞ്ഞു.
മൂന്നാറില്‍ അനധികൃതമായി കൈയേറിയവര്‍ക്ക് 15 സെന്റ് വീതം പതിച്ച് നല്‍കാനുള്ള തീരുമാനം തെറ്റാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും നിയമസഭയില്‍ പറഞ്ഞതിന് ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തന്നെ കൂകി ഇരുത്തി എന്ന് പി.ടി തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി താന്‍ പറഞ്ഞപ്പോള്‍ അശ്ലീലം പറഞ്ഞതു പോലെ കൂകി ഇരുത്തുകയായിരുന്നുവെന്നും പ്രതിപക്ഷത്തുണ്ടായിരുന്ന സഹോദരന്മാര്‍ പോലും തന്റെ സംസാരം തടസ്സപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സത്യസന്ധമായി വായിച്ചു നോക്കുന്ന ഒരാള്‍ക്കും അതിനെ എതിര്‍ക്കാന്‍ പറ്റില്ല എന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്. 2014 ല്‍ പരിസ്ഥിതി സംരക്ഷണ വിഷയവുമായും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായും ബന്ധപ്പെട്ടു അന്നത്തെ ഇടുക്കി എംപി ആയിരുന്ന പി.ടി. തോമസ് എടുത്ത നിലപാടും അതിനെതിരെ ഇടുക്കി രൂപത സ്വീകരിച്ച നിലപാടും വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതിനെപ്പറ്റി ഒരു അഭിമുഖത്തില്‍ വെച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ അവര് പറയുന്നത് പോലെ ജീവിക്കാനാവില്ല, ആണ്‍കുട്ടിയായി ജീവിക്കാനാണ് ഇഷ്ടം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.