കാറില്‍ നിന്നിറങ്ങുന്നതിനിടയില്‍ വീണുപോയയാള്‍ അതേ കാർ ദേഹത്തു കയറി മരിച്ചു. ഇടുക്കി ഉപ്പുതറയില്‍ ഹെല്‍ത്ത് ഇൻസ്പെക്ടറായ മുട്ടം വലിയകുഴി നെടുതറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ശ്രീലാലിന്റെ വീട്ടുമുറ്റത്താണു സംഭവം. കാറോടിച്ചിരുന്ന കായംകുളം സ്വദേശിയും ശ്രീലാലിന്റെ അടുത്തസുഹൃത്തും ബന്ധുവുമായ സാബുദത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
ശ്രീലാലും സാബുദത്തും ചൊവ്വാഴ്ച സന്ധ്യയോടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ശ്രീലാലിനെ വീട്ടിലെത്തിക്കാനാണ് സാബുദത്ത് കാറോടിച്ചത്. വീട്ടുമുറ്റത്ത് ഇറങ്ങിയ ശ്രീലാല്‍ കാറിന്റെ മുന്നിലേക്കു വീണത് സാബുദത്ത് കണ്ടില്ല.കാർ മുന്നോട്ടെടുക്കുന്നതിനു തടസ്സമുണ്ടായപ്പോള്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ശ്രീലാലിന്റെ ശരീരത്തില്‍ മുൻചക്രം കയറിയത് അറിയുന്നത്. ഉടൻ കാർ പിന്നിലേക്കു മാറ്റി. അപ്പോഴേക്കും ശ്രീലാല്‍ ഗുരുതരാവസ്ഥയിലായിരുന്നു. അയല്‍വാസികള്‍ ചേർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സാബുദത്തിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കാണു കേസ്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിനു ലഭിച്ചു.റിട്ട. അധ്യാപിക സരസ്വതിയുടെയും തമ്ബാന്റെയും മകനാണു ശ്രീലാല്‍. സഹോദരൻ: ശാന്തിലാല്‍. സംസ്കാരം വ്യാഴാഴ്ച 11-നു വീട്ടുവളപ്പില്‍.