വിദേശ ഫണ്ടിനുവേണ്ടി ബിജെപിയെ സഹായിച്ചു; തൃശ്ശൂരിലെ പരാജയത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ ഗുരുതരാരോഗണവുമായി സിപിഎം: വിശദാംശങ്ങൾ വായിക്കാം.
![](https://keralaspeaks.news/wp-content/uploads/2021/08/cpm-flag-2.jpg)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമർശിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശഫണ്ടിന് വേണ്ടിയാണെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി വിമർശിച്ചു. വിദേശഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.
വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് പിൻവലിക്കുന്നതിനുവേണ്ടി തൃശൂർ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി വിമർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത് എതിർക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിലേക്ക് പോയെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
എല്‍ഡിഎഫിനെ തീർത്തും കൈ ഒഴിയുന്ന സമീപനമാണ് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് ഗുണമായില്ലെന്നും തൃശൂർ ജില്ലാ കമ്മിറ്റി വിലയിരുത്തല്‍ ഉണ്ടായി. ഇന്നലെ ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ട് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. പാർലമെൻറ് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ക്രൈസ്തവ സഭകൾക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.