കുവൈറ്റിലെ ലേബർ ക്യാമ്പിൽ വൻ തീപിടുത്തം: മലയാളികൾ അടക്കം 35 പേർ മരിച്ചതായി റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം.
കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ ലേബർ ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന.
മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്ബനിയുടെ നാലാം നമ്ബർ ക്യാമ്ബിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്ബിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളില്‍ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.