ഇറ്റലിയിൽ ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാൻ വാദികൾ; തകർത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമ: വിശദാംശങ്ങൾ വായിക്കാം.
![](https://keralaspeaks.news/wp-content/uploads/2024/06/n616884874171824636414158506e9bcec173660fbf8b5d1373ffbb15a3305a4178a8ebb6dcbb7d5cc9fcf9-780x470.jpg)
റോം: ഇറ്റലിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയില്‍ ഖാലിസ്ഥാൻ വാദികള്‍ എഴുതിയിരുന്നു.
അതേസമയം അന്‍പതാമത് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ശനിയാഴ്ച മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ജർമനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങള്‍. പ്രധാന സമ്മേളനങ്ങളില്‍ ഇന്ത്യയെ ക്ഷണിക്കാറുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജ മെലോനിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മെലോനിയുമായി മോദി കൂടിക്കാഴ്ച നടത്തും. എന്നാല്‍ ഏതൊക്കെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല.