സൂപ്പർതാരവും തൃശൂരിലെ നിയുക്ത എംപിയുമായ സുരേഷ് ഗോപിയുടെ ആദ്യ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ കൗതുകമുണർത്തുകയാണ്. സംസാരശൈലിയില്‍ പോലും വലിയ മാറ്റം 1989ല്‍ ചിത്രീകരിച്ച അഭിമുഖവീഡിയോയില്‍ കാണാം. സൂപ്പർ സ്റ്റാർ പദവിയില്‍ എത്തിയിട്ടില്ലാത്ത സുരേഷ് ഗോപിയെ അന്ന് ഇന്റർവ്യൂ ചെയ്യ്തത് പാർവതിയാണ്.
തിരക്കുള്ള താരമായി മാറുമെന്ന് ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് സിനിമയില്‍ അഭിനയിക്കുമെന്ന് പോലും കരുതിയിരുന്നില്ലെന്നാണ് സുരേഷ് മറുപടി പറഞ്ഞത്. ഫാസില്‍ വഴിയാണ് സിനിമയില്‍ എത്തിയത്. പ്രശസ്ത നിർമ്മാതാവ് ബാലാജിയുടെ നിരപരാധിയില്‍ ചെറിയ വേഷം ലഭിച്ചു. സിവില്‍ സർവീസ് പഠനത്തിനായി മദ്രാസില്‍ എത്തിയ കാലത്തായിരുന്നു അത്. പിന്നീട് നവോദയയുടെ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അവിടെ നിന്നാണ് രാജാവിന്റെ മകനിലേക്ക് എത്തുന്നതെന്ന് സുരേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
സുരേഷ് ഒരു ഭയങ്കര സോപ്പാണെന്ന് സിനിമയിലെ എല്ലാവരും പറയാറുണ്ട്, എന്താ കാരണം എന്ന പാർവതിയുടെ ചോദ്യത്തിന് അല്‍പം അമർഷത്തോടെയായിരുന്നു മറുപടി. അങ്ങനെ പറയുന്നവരുടെ പ്രശ്നം ഞാൻ എത്തിയ ഈ പൊസിഷനാണ്. സോപ്പായതുകൊണ്ടെന്നും ഈ പൊസിഷനില്‍ എത്താൻ കഴിയില്ല. സോപ്പ് മാത്രം സഹായിക്കത്തില്ല. അങ്ങനെയാണെങ്കില്‍ സോപ്പും പതച്ചങ്ങ് വീട്ടിലിരുന്നാല്‍ പോരെ?
സിനിമയില്‍ ഒരുപാട് പാര കിട്ടിയിട്ടുള്ള ആളാണ് താൻ എന്നാണ് സുരേഷ് ഗോപി പതിറ്റാണ്ടുകള്‍ക്ക് മുമ്ബു പറയുന്നത്. ഹീറോയിൻസിന്റെ ഇടയ്ക്ക് ഏറ്റവുമധികം പാരകള്‍ വന്നിട്ടുള്ളത് പാർവതിക്കല്ലേ എന്നും സുരേഷ് ചോദിക്കുന്നുണ്ട്. വിവാഹത്തിന് മുമ്ബുള്ള ഈ അഭിമുഖത്തില്‍ തന്റെ ഭാവിവധുവിനെ കുറിച്ചുള്ള വലിയ സങ്കല്‍പങ്ങള്‍ അദ്ദേഹം പങ്കുവയ്‌ക്കുന്നതും രസകരമാണ്.