മുപ്പതാം വയസ്സിൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ സംസ്ഥാന മന്ത്രിസഭയിൽ അംഗത്വം; ആന്ധ്രയിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ അമ്മായിയച്ഛനും തെലുങ്ക് സൂപ്പർസ്റ്റാറുമായ എൻ ടി രാമറാവുവിനൊപ്പം തെലുങ്കുദേശം പാർട്ടിയിൽ; 45ആം വയസ്സിൽ സംസ്ഥാന ധനമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായ അമ്മായിയച്ഛനെ പുറത്താക്കി മുഖ്യമന്ത്രി പദവും പാർട്ടിയും പിടിച്ചെടുത്തു; മൂന്നാം മുന്നണിയും, വാജ്പേയിയും അധികാരത്തിലെത്തിയപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ കിംങ് മേക്കർ; അഞ്ചുവർഷത്തെ രാഷ്ട്രീയ വനവാസവും ഇടക്കാലത്തെ ജയിൽവാസവും അതിജീവിച്ച് 74ആം വയസ്സിൽ വീണ്ടും ആന്ധ്ര മുഖ്യമന്ത്രി പദത്തിലേക്കും, ദേശീയ രാഷ്ട്രീയത്തിലെ കിംങ് മേക്കർ ആയി എൻ ഡി എ കൺവീനർ സ്ഥാനത്തേക്കും ചന്ദ്രബാബു നായിഡു തിരികെ എത്തുന്നു: ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നായിഡു ഗാരുവിന്റെ രാഷ്ട്രീയ ജീവ ചരിത്രം വായിക്കാം.
കേവല ഭൂരിപക്ഷത്തിലേക്ക് 32 സീറ്റിന്റെ ദൂരമുണ്ട് ബി.ജെ.പിക്ക്. 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയിലും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി-യുവിലുമാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതീക്ഷകളെല്ലാം. ഇരുവരും മുന്നണിക്കൊപ്പം ഉറച്ചുനിന്നാല്‍ തന്നെയും ശിവസേന ഷിൻഡെ പക്ഷത്തിന്റെ ഉള്‍പ്പെടെ എം.പിമാരെ മറുകണ്ടം ചാടാതെ കാത്തുസൂക്ഷിക്കുകയും വേണം. എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.അപ്പോഴും, തനിച്ചു ഭൂരിപക്ഷമില്ലാതെ മോദി എത്ര കാലം മുന്നോട്ടുപോകുമെന്നതാണു ചോദ്യം.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും പ്രകടനപത്രികയിലുമെല്ലാം ആവർത്തിച്ച മുസ്‌ലിം സംവരണം നിർത്തലാക്കല്‍, ഏക സിവില്‍കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം എങ്ങനെ മോദി സർക്കാരിനു നടപ്പാക്കാനാകുമെന്നതു വലിയ ചോദ്യചിഹ്നമാണ്. വലിയ വെല്ലുവിളി, ആന്ധ്രയില്‍ മുസ്‌ലിം വോട്ടിന്റെ കൂടി കരുത്തില്‍ അധികാരം പിടിച്ച ചന്ദ്രബാബു നായിഡു തന്നെയാകും. നായിഡുവിനു വേണ്ടി നിലപാട് മയപ്പെടുത്തിയാല്‍, തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍, എത്രകാലം മോദിക്ക് ബി.ജെ.പിയില്‍ വാഴാനാകുമെന്നതു കണ്ടുതന്നെ അറിയേണ്ടിവരും.പാർട്ടികള്‍ മാറി, മുന്നണി മാറിആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നയാളാണ് ചന്ദ്രബാബു നായിഡു. 13 വർഷത്തിലേറെക്കാലമാണ് അദ്ദേഹം ആന്ധ്രയുടെ കരുത്തനായ ക്യാപ്റ്റനായി വാണത്. ഇപ്പോള്‍ പ്രായം 74. ഇത്രയും നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ നായിഡുവിനെ പലമുഖങ്ങളിലും പല നിറങ്ങളിലും രാജ്യം കണ്ടു.
തുടക്കം യൂത്ത് കോൺഗ്രസിലൂടെ
യൂത്ത് കോണ്‍ഗ്രസിലൂടെയാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. സ്വാതന്ത്ര്യ സമരസേനാനിയും മുൻ കോണ്‍ഗ്രസ് നേതാവുമായ എൻ.ജി രംഗ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള വഴിതുറന്നുകൊടുത്തു. 1978ല്‍ ചന്ദ്രഗിരിയുടെ ജനപ്രതിനിധിയായി ആന്ധ്ര നിയമസഭയില്‍. 1980ല്‍, വെറും 30-ാം വയസില്‍, ടി. അഞ്ചയ്യ സർക്കാരില്‍ മന്ത്രിയുമായി. അന്ന് സിനിമാ വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്നത് നായിഡുവായിരുന്നു. അങ്ങനെയാണ് തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാർ എൻ.ടി രാമറാവു എന്ന എൻ.ടി.ആറിന്റെ പരിചയവലയിലെത്തുന്നത്.
പരിചയം ഗാഢമായി. അധികം വൈകാതെ സ്വന്തം മകളെ, നാരാ ഭുവനേശ്വരിയെ, നായിഡുവിനു വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു എൻ.ടി.ആർ.തെലുഗുദേശം പാർട്ടി(ടി.ഡി.പി) എന്ന പേരില്‍ സ്വന്തം പാർട്ടി രൂപീകരിച്ച് എൻ.ടി.ആർ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയത് അതിവേഗത്തിലായിരുന്നു; 1983ല്‍. എന്നാല്‍, മരുമകൻ ആ പരീക്ഷണത്തിനൊപ്പം നിന്നില്ല. കോണ്‍ഗ്രസില്‍ തന്നെ നിലയുറപ്പിച്ചു നായിഡു. ചന്ദ്രഗിരിയില്‍ ടി.ഡി.പിക്കെതിരെ മത്സരിക്കാനും ധൈര്യം കാണിച്ചു. എന്നാല്‍, ആ ധീരതയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. എൻ.ടി.ആർ ആന്ധ്രയില്‍ തരംഗമായി മാറിയ ആ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ചന്ദ്രഗിരിയില്‍ നായിഡുവിനെ ടി.ഡി.പി സ്ഥാനാർഥി തറപറ്റിച്ചു. ഇതോടെ ഭർതൃപിതാവിൽ ആണ് തന്റെ ഭാവിയെന്നു തിരിച്ചറിഞ്ഞ് ടി.ഡി.പിയിലേക്കു ചാടി. തുടക്കത്തില്‍ പാർട്ടിയെ താഴേക്കിടയില്‍നിന്നു കെട്ടിപ്പടിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ലഭിച്ചത്. ഒട്ടും മടികൂടാതെ അത് ഏറ്റെടുത്ത നായിഡു ഏതാനും നാളുകള്‍കൊണ്ട് ടി.ഡി.പിക്കൊരു സുശക്തമായ സംഘടനാ സംവിധാനം ഉണ്ടാക്കിയെടുത്തു. 1984ല്‍ നദേന്ദ്‌ല ഭാസ്‌കര റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അട്ടിമറിയില്‍ തളരാതെ പാർട്ടിയെ പിടിച്ചുനിർത്തി. അതിനെല്ലാമുള്ള അംഗീകാരമായി എൻ.ടി.ആർ നായിഡുവിനെ പാർട്ടി ജനറല്‍ സെക്രട്ടറി പദവിയുമേല്‍പ്പിച്ചു.
1989ല്‍ കുപ്പത്തുനിന്നു വിജയിച്ച് ഒരിക്കല്‍കൂടി നിയമസഭയിലെത്തിയെങ്കിലും അധികാരം പിടിച്ചത് കോണ്‍ഗ്രസായതിനാല്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു. 1994ല്‍ വീണ്ടും കുപ്പം ജയിച്ചു. ടി.ഡി.പി അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. എൻ.ടി.ആർ സർക്കാരില്‍ ചന്ദ്രബാബു നായിഡു ധനമന്ത്രി. എന്നാല്‍, തൊട്ടടുത്ത വർഷം ടി.ഡി.പിയില്‍ സ്വന്തം ഭർതൃപിതാവിനെതിരെ പാളയത്തില്‍ പടയ്ക്കു നേതൃത്വം നല്‍കിയത് നായിഡു തന്നെയായിരുന്നു. എൻ.ടി.ആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പാർട്ടിയില്‍ പിടിമുറുക്കുന്നതിനെതിരെയുള്ള പടയൊരുക്കമായിരുന്നു അത്. ആ പാർട്ടി കലാപത്തില്‍ ഭൂരിഭാഗം എം.എല്‍.എമാരും നായിഡുവിനൊപ്പം നിന്നു.അങ്ങനെ എൻ.ടി.ആറിനെ പുറത്താക്കി 45-ാം വയസില്‍ ആന്ധ്ര മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നു ചന്ദ്രബാബു നായിഡു. ടി.ഡി.പിയുടെ അമരത്തും ചോദ്യംചെയ്യപ്പെടാത്ത നേതാവായി നായിഡു പിടിമുറുക്കിത്തുടങ്ങിയത് അങ്ങനെയായിരുന്നു.
ഇതിനിടയില്‍ 1996ല്‍ ദേശീയരാഷ്ട്രീയത്തിലും നിർണായക നീക്കങ്ങള്‍ക്കു ചുക്കാൻ പിടിച്ചു. കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്തുനിർത്തി എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോഴും പിന്നീട് ഐ.കെ ഗുജ്‌റാള്‍ വന്നപ്പോഴും ആ രാഷ്ട്രീയ നീക്കങ്ങളിലെല്ലാം നിർണായകറോള്‍ നായിഡുവിനുമുണ്ടായിരുന്നു. അന്ന് ഐക്യമുന്നണിയുടെ കണ്‍വീനറാകുകയും ചെയ്‌തെന്നു മാത്രമല്ല, ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനായിരുന്നു അന്ന് സഖ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തിച്ചത്. അങ്ങനെ ദേശീയരാഷ്ട്രീയത്തെ നിർണയിക്കുന്ന ശക്തിയായി ആന്ധ്രയെ അദ്ദേഹം മാറ്റി.
1999ല്‍ പാർട്ടിയെ മുന്നില്‍നിന്നു നയിച്ച് ആന്ധ്രയില്‍ വീണ്ടും ഭരണത്തിലേറി. നിയമസഭയില്‍ 294ല്‍ 180 സീറ്റും ഒറ്റയ്ക്ക് പിടിച്ചു. അന്നുതന്നെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 42 ലോക്‌സഭാ സീറ്റില്‍ 29ഉം സ്വന്തമാക്കി ദേശീയ രാഷ്ട്രീയത്തിലും അപ്രമാദിത്തമുറപ്പിച്ചു നായിഡു. ലോക്‌സഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ രണ്ടാമത്തെ കക്ഷിയായി ടി.ഡി.പി ദേശീയ ജനാധിപത്യ സഖ്യത്തെ(എൻ.ഡി.എ) പിന്തുണച്ചു. നായിഡുവിന്റെ തോളിലേറി അന്ന് എ.ബി വാജ്‌പേയി അധികാരത്തിലേറി. പ്രശ്‌നാധിഷ്ഠിതമായിരുന്നു ടി.ഡി.പിയുടെ പിന്തുണ. അതുകൊണ്ടുതന്നെ വാജ്‌പേയി എട്ട് കാബിനറ്റ് പദവി വാഗ്ദാനം ചെയ്തിട്ടും സ്വീകരിച്ചില്ല. പുറത്തുനിന്നു പിന്തുണ തുടർന്നു.
ഇതിനിടയില്‍ ഒരു വധശ്രമത്തെയും അതിജീവിച്ചു അദ്ദേഹം. തിരുപ്പതിയിലെ അലിപ്പിരി ടോള്‍ഗേറ്റില്‍ നക്‌സല്‍ സംഘമായ പീപ്പിള്‍സ് വാർ ഗ്രൂപ്പ് വച്ച കുഴിബോംബില്‍നിന്ന് നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തില്‍ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ആന്ധ്ര മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ വഴിയില്‍ 17 കുഴിബോംബുകളാണു വച്ചിരുന്നത്. അതില്‍ എട്ടും പൊട്ടിത്തെറിച്ചു. ചെറിയ പരിക്കുകളോടെയാണ് അന്ന് നായിഡു അത്ഭുതകരമായി രക്ഷപ്പെട്ടത്.വധശ്രമത്തിനു പിന്നാലെ സർക്കാർ പിരിച്ചുവിട്ടു നായിഡു.
ആന്ധ്രയിലെ വൈഎസ്ആർ യുഗത്തിൽ തകർന്നടിഞ്ഞ നായിഡു
2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര വീണ്ടും പോളിങ് ബൂത്തിലേക്ക്. ഭരണവിരുദ്ധ വികാരം തടയാൻ പോന്നൊരു സഹതാപ തരംഗം ആ വധശ്രമ സംഭവത്തിനു പിന്നാലെ ആന്ധ്രയിലെവിടെയുമുണ്ടായില്ല. നിയമസഭയും ലോക്‌സഭയും അമ്ബേ പരാജയപ്പെട്ട ടി.ഡി.പിക്ക് ആന്ധ്ര രാഷ്ട്രീയത്തില്‍ വലിയ വെല്ലുവിളിയുയർത്തി കോണ്‍ഗ്രസ്-തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലേറി.
2009ല്‍ ആന്ധ്ര വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങിയപ്പോള്‍ പുതിയൊരു വെല്ലുവിളി കൂടി ടി.ഡി.പിക്കു മുന്നിലെത്തി. ചിരഞ്ജീവിയുടെ പ്രജാരാജ്യമായിരുന്നു അത്. കോണ്‍ഗ്രസ് സംഖ്യം വിട്ടുവന്ന ടി.ആർ.എസിനെ കൂടെക്കൂട്ടിയെങ്കിലും ഇത്തവണയും ടി.ഡി.പിക്കു രക്ഷയുണ്ടായില്ല. 156 സീറ്റുമായി കോണ്‍ഗ്രസിന് ഭരണത്തുടർച്ച. ടി.ഡി.പിക്ക് 92 സീറ്റ് ലഭിച്ചപ്പോള്‍ 18 സീറ്റാണ് ചിരഞ്ജീവിയുടെ പ്രജാരാജ്യം പിടിച്ചത്.
തിരിച്ചു വരവ്
ആന്ധ്ര-തെലങ്കാന വിഭജനത്തിനുശേഷമാണ് ചന്ദ്രബാബു നായിഡുവിന്റെയും ടി.ഡി.പിയുടെയും ശനിദശ ഒന്ന് ഒഴിഞ്ഞത്. 2014ല്‍ സംസ്ഥാന വിഭജനത്തിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പവൻ കല്യാണിന്റെ ജനസേന പാർട്ടിക്കുമൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. 175ല്‍ 102 സീറ്റുമായി സഖ്യം ഭരണം പിടിച്ചു. ചന്ദ്രബാബു നായിഡു പുതിയ ആന്ധ്രയുടെ മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. ലോക്‌സഭയില്‍ 16 സീറ്റ് സ്വന്തമാക്കിയ ടി.ഡി.പി കേന്ദ്രത്തില്‍ കന്നി മോദി സർക്കാരിനൊപ്പവും സഖ്യംചേർന്നു. കേന്ദ്രത്തില്‍ രണ്ടു കാബിനറ്റ് പദവി ടി.ഡി.പിക്ക് ലഭിച്ചപ്പോള്‍ ആന്ധ്രയില്‍ രണ്ടു മന്ത്രിസ്ഥാനം ബി.ജെ.പിക്കു നല്‍കുകയും ചെയ്തു.
2018ല്‍ രണ്ടു മന്ത്രിമാരെയും പിൻവലിച്ച് മോദി സർക്കാരില്‍നിന്നു രാജിവച്ചു ടി.ഡി.പി. ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കാത്തതുമായി ബന്ധപ്പെട്ട എതിർപ്പായിരുന്നു കാരണം. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേർന്നു. 2018ല്‍ പതിറ്റാണ്ടുകള്‍ക്കുശേഷം കോണ്‍ഗ്രസുമായി കൈക്കോർത്തു നായിഡു. കോണ്‍ഗ്രസും സി.പി.എമ്മുമായി ചേർന്ന് സഖ്യം രൂപീകരിച്ചു. സഖ്യ പരീക്ഷണം കെ. ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസിനു മുന്നില്‍ തെലങ്കാനയില്‍ പരാജയപ്പെട്ടു. 2019 സഖ്യം വേർപിരിഞ്ഞ് വീണ്ടും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടു. അന്ന് വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ പാർട്ടിക്കു മുന്നിലും അടിതെറ്റി നായിഡുവിന്.
വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ കിങ് മേക്കർ
ഇത്തവണ ബി.ജെ.പിയെയും പവൻ കല്യാണിന്റെ ജനസേനയെയും കൂട്ടി പഴയ പരീക്ഷണം ഒരിക്കല്‍കൂടി പയറ്റി വിജയിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും. 135 സീറ്റ് പിടിച്ചടക്കി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ടി.ഡി.പി. ജെ.എൻ.പിക്ക് 21ഉം ബി.ജെ.പിക്ക് എട്ടും സീറ്റ് ലഭിച്ചപ്പോള്‍ 11 സീറ്റുമായി വൈ.എസ്.ആർ.സി.പിക്ക് അധികാരത്തില്‍നിന്നു താഴെയിറങ്ങേണ്ടിവന്നു.