നടന്‍ ദിലീപിനെതിരെ കഴിഞ്ഞ കുറെക്കാലമായി വേട്ട നടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ഓരോ സിനിമ റിലീസാകുമ്ബോഴും അതിനെ തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിതമായ പ്രചാരം നടക്കുന്നു. ഇതിന് പിന്നിലുള്ള ശക്തികളെക്കുറിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കെയാണ് മീഡിയ വണ്‍ ചാനലിലെ ദിലീപ് വിരുദ്ധ വാര്‍ത്തകളുടെ കുത്തൊഴുക്ക് ശ്രദ്ധേയമാകുന്നത്.
ദിലീപിന്റെ ജനപ്രിയത കുറയുന്നു, ദിലീപിന്റെ തമാശകള്‍ കാലഹരണപ്പെട്ടതാണ് എന്നീ നിലകളില്‍ നൂറായിരം ആരോപണങ്ങളാണ് ഉയരുന്നത്. ഈയിടെ ഇറങ്ങിയ തങ്കമണി എന്ന സിനിമയുടെ സെറ്റുകള്‍ വരെ അറുപഴഞ്ഞനാണെന്ന് വിമര്‍ശനമുണ്ടായി. കഴിഞ്ഞ ഏഴ് ദിലീപ് സിനിമകള്‍ പൊട്ടിയെന്നും ഒരു സിനിമയ്‌ക്കും പോസിറ്റീവ് അഭിപ്രായം നേടാനായില്ലെന്നും ഒരു പ്രതികാര ലാക്കോടെയാണ് മീഡിയവണ്‍ അവതാരക പറയുന്നത്. 2017 സെപ്തംബറില്‍ പുറത്തിറങ്ങിയ രാംലീലയ്‌ക്ക് ശേഷം ഒരു ദിലീപ് സിനിമ പോലും വിജയിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടുന്നു. അതിനിടയിലേക്ക് തരംകിട്ടുമ്ബോഴെല്ലാം ദിലീപിനെതിരായ കേസും വലിച്ചിഴയ്‌ക്കുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിൽ ആകുന്നതിനു മുമ്പ് ചെയ്ത രാംലീലയാണ് ദിലീപിൻറെ അവസാനത്തെ ഹിറ്റ് എന്ന് പറയുന്നത് തന്നെ സിനിമ നിരൂപണം അല്ല മറിച്ച് കേസിൽ പ്രതിയായതുകൊണ്ട് തിയറ്ററുകളിൽ ചിത്രം കാണാൻ ആൾ എത്തുന്നില്ല എന്ന സൂചനയാണ് നൽകുന്നത്. എന്നാൽ ദിലീപ് ജയിൽ മോചിതനായ അതിനുശേഷം ആദ്യം റിലീസ് ആയ ചിത്രമാണ് രാംലീല. അത് വൻ ഹിറ്റുമായിരുന്നു.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസം ദിലീപിന്റെ കണ്ണുകള്‍ നനയുകയും തൊണ്ട ഇടറുകയും ചെയ്തിരുന്നു. ദിലീപ് ഒരു കൊടും ക്രിമിനൽ ആണോ അല്ലയോ എന്ന് കോടതി വിധിക്കാൻ ഇരിക്കുന്നതേയുള്ളൂ. അയാൾ ക്രിമിനൽ ആണെന്ന് തെളിയിക്കപ്പെട്ടാൽ ഗുരുതരമായ ശിക്ഷ തന്നെ ലഭിക്കുമെന്നും ഉറപ്പാണ്. എന്നാൽ കോടതി വിധിക്കുന്നതിനു മുന്നേ കാലഹരണപ്പെട്ട കലാകാരൻ ആക്കി മാറ്റി ദിലീപ് എന്നാ നടനെ ഫീൽഡ് ഔട്ട് ആക്കാൻ ഒരു പ്രമുഖ ചാനൽ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. അയാൾക്ക് കഴിവില്ലെങ്കിൽ അയാൾ താനെ ഫീൽഡ് ഔട്ട് ആയിക്കൊള്ളും, പക്ഷേ സിനിമാ നിരൂപണം എന്ന പേരിൽ ഫീച്ചർ ചെയ്യുകയും അതിനു മറവിൽ ഒരു വ്യക്തിയെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ് എന്നെ വിലയിരുത്താൻ കഴിയൂ.