ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാര്‍ക്കെതിരെ നടപടിയുമായി മാലിദ്വീപ്. സംഭവം വിവാദമായതോടെ മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് പുറമേ സര്‍ക്കാര്‍ നയമല്ല മന്ത്രമാര്‍ പറഞ്ഞതെന്ന ഔദ്യോഗിക പ്രസ്താവനയും മാലിദ്വീപ് പുറത്തിറക്കി. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും ഔദ്യോഗിക കുറിപ്പില്‍ വിശദീകരിക്കുന്നു.

‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച്‌ ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച്‌ കുറിച്ചത്. വിവാദമായതിനു പിന്നാലെ ഈ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു. മാലിദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ നിരവധി ഇന്ത്യക്കാര്‍ മാലിദ്വീപ് യാത്ര റദ്ദാക്കിയിരുന്നു. അവധി ആഘോഷം മാലിദ്വീപില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ പകര്‍പ്പ് സഹിതമാണ് പലരും പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. അതു വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലദ്വീപും അതിന്റെ രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താത്ത രീതിയിലും ആകണം.” സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലിദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച്‌ ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്‌സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു. രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സില്‍ കുറിച്ചിരുന്നു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.

മാലിദ്വീപ് മുന്‍ പ്രസിഡന്റ് ഈ പ്രസ്താവനകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. മോദിക്കെതിരെയുള്ള പ്രസ്താവനകളെ വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന മുന്നറിയിപ്പാണ് മുഹമ്മദ് നഷീദ് നല്‍കിയത്.’മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നല്‍കുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണു പ്രയോഗിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം അഭിപ്രായങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയും അവ സര്‍ക്കാര്‍ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കുകയും വേണം” നഷീദ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക