നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും നിര്‍ണായകമായ സാക്ഷികളില്‍ ഒരാളാണ് മഞ്ജു. അതുകൊണ്ട് തന്നെ അവരുടെ മൊഴി കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായിരിക്കും. കേസില്‍ ആദ്യ ഘട്ട വിചാരണയില്‍ മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയില്‍ നിന്ന് അടക്കമുള്ള പലരും മൊഴി മാറ്റിയപ്പോള്‍ അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച്‌ നിന്നിരുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലാണ് നടി ആക്രമണക്കേസിന്റെ തുടര്‍ വിചാരണ നടക്കുന്നത്. കേസില്‍ ഏറ്റവും സുപ്രധാന സാക്ഷികളെയാണ് ഈ ഘട്ടത്തില്‍ വിസ്തരിക്കുന്നത്. മഞ്ജുവാര്യരും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഞ്ജു വാര്യരുടെ വിസ്താരം വരും ദിവസങ്ങളില്‍ നടക്കും എന്നാണ് സൂചന. മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മൊഴി തന്നെയായിരിക്കും ദിലീപിന്റെ ഭാവി നിശ്ചയിക്കാന്‍ പോകുന്നതും. നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ച്‌ പറഞ്ഞത് മഞ്ജുവാര്യരാണ്. ആ നിലപാടില്‍ നിന്ന് മഞ്ജു ഇതുവരെ മാറിയിട്ടും ഇല്ല. വിസ്താരക്കൂട്ടിലേയ്ക്ക് കയറുമ്ബോള്‍ മഞ്ജു പഴയ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുമോ, അതോ മൊഴി മാറ്റുമോ എന്നത് തന്നെയാണ് ഏറെ സുപ്രധാനം. ദിലീപിനെതിരായ പല മുഖ്യ സാക്ഷികളും പല ഘട്ടങ്ങളിലായി മൊഴിമാറ്റിയിരുന്നു. ദിലീപിന് ആശ്വാസമായതും ഈ മൊഴിമാറ്റം തന്നെയാണ്. എന്നാല്‍ മഞ്ജു തന്റെ മൊഴിയില്‍ ഉറച്ച്‌ നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയില്‍ ഉണ്ട്.

പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിനെ ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യരെ അറിയിച്ചതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാനാണ് മഞ്ജുവിനെ പ്രധാന സാക്ഷിയാക്കിയത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് മഞ്ജു വാര്യര്‍.

പുറത്ത് വരുന്ന മഞ്ജുവിന്റെ മൊഴി ഇങ്ങനെ:

ദിലീപേട്ടനുമായുള്ള വിവാഹ ശേഷം സിനിമാമേഖലയില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. വീടിന് പുറത്തേയ്ക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനുമായുള്ള കാവ്യയുടെ മെസ്സേജ് ഫോണില്‍ ഞാന്‍ നേരിട്ട് കണ്ടു. അക്കാര്യം ഞാന്‍ സിനിമാ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിച്ചിരുന്നു. അതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അവള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു.

കാവ്യയെയും ദിലീപേട്ടനെയും കുറിച്ച്‌ അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തി കൂട്ടുന്നതായിരുന്നു അക്കാര്യം. കാവ്യയുമായി ദിലീപേട്ടന് അവിഹിത ബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ പ്രശ്നം ഉണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ശത്രുത ഉണ്ടായി. ഞാനും ഗീതു മോഹന്‍ദാസും, സംയുക്ത വര്‍മ്മയുമായി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍ വച്ച്‌ നടിയുടെ അച്ഛന്‍ നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ അത് പറഞ്ഞുകൊടുക്കുവെന്ന് പറഞ്ഞു വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേ മറുപടി എന്നോട് പറഞ്ഞു. 2013 ഏപ്രില്‍ 17നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേയ്ക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു മോഹന്‍ദാസ് ,സംയുക്ത വര്‍മ്മ എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക