ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ ജെഡിഎസ് എംല്‍എയായ എച്ച്‌ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്മനാഭ നഗറിലെ വീട്ടില്‍ നിന്നും രേവണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്.
എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലാണ് അന്വേഷണസംഘം നടത്തിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ലൈംഗികാതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വല്‍ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തില്‍ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ നോട്ടീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ദൃശ്യങ്ങള്‍ പകർത്തിയ പ്രജ്വലിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കേണ്ടത് കേസില്‍ നിർണായകമാണ്.
പ്രജ്വല്‍ കൂടുതല്‍ സമയം വിദേശത്ത് തുടർന്നാല്‍ തെളിവുകള്‍ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പീഡനത്തിനിരയായ മൂന്ന് പേരുടെ കൂടി മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതിനിടെ കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊടും കുറ്റവാളിക്കായി വോട്ടുതേടിയ പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെ വിഷയത്തില്‍ കരുതലോടെയാണ് എൻ ഡി എ സഖ്യത്തിന്റെ നീക്കം.