
മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മില്‍ തർക്കമുണ്ടായതിനുശേഷം ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസില്‍ ബസ് ഡ്രൈവർ യദു കസ്റ്റഡിയില്‍. യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലെത്തിച്ചു. തമ്ബാനൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ കേസില്‍ നിർണായക ചോദ്യംചെയ്യലുകള്‍ നടന്നുവരികയായിരുന്നു. വൈകീട്ടോടെയാണ് യദുവിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണിത്.
തർക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാൻ യദു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് നീക്കം.