കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. ഒറ്റാലങ്കൽ മാര്‍ട്ടിനും ഭാര്യയും മക്കളും മാർട്ടിൻ്റെ മാതാവുമാണ് മരിച്ചത്. 12 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൃതദേഹങ്ങള്‍ മാറ്റാനുള്ള സംവിധാനമില്ലാതെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍.
പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കല്‍ ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അല്‍പം പ്രയാസപ്പെട്ടാണെങ്കിലും സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മേജര്‍ അബിന്‍ പോളിന്‍റെ നേതൃത്വത്തില്‍ കരസേന കോട്ടയത്തെത്തി. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയില്‍ വന്‍ മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.