ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ വീട്ടിന് നേരെ ഞായറാഴ്ചയുണ്ടായ വെടിവയ്പ്പ് ആദ്യത്തെയും അവസാനത്തെതുമായ താക്കീതാണെന്ന് വെടിവയ്പ്പിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്‌നോയ്. ഞായറാഴ്ച സല്‍മാൻ ഖാൻ്റെ വീട്ടിന് നേരെ വെടിവെച്ചതിന് തൊട്ടുപിന്നാലെ ബിഷ്‌ണോയ് ഒരു ഓണ്‍ലൈൻ പോസ്റ്റില്‍ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സല്‍മാന്‍റെ വീട്ടിലെ വെടിവയ്പ്പ് നേരിട്ട് പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. എന്നാല്‍ സല്‍മാന്‍റെ പേര് പോസ്റ്റിലുണ്ട്. “ഞങ്ങള്‍ നിങ്ങള്‍ക്ക് ഈ സംഭവത്തിലൂടെ ഒരു ട്രെയിലർ കാണിച്ചുതന്നിരിക്കുകയാണ് ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി നിങ്ങള്‍ മനസ്സിലാക്കുകയും ഞങ്ങളോട് കളിക്കാതെയും ഇരിക്കുക. ഇതാണ് ആദ്യത്തെയും അവസാനത്തെയും താക്കീത്” അൻമോല്‍ ബിഷ്‌നോയ് പറയുന്നു.
ആരാണ് ലോറന്‍സ് ബിഷ്ണോയി: 31 കാരനായ ലോറന്‍സ് ബിഷ്‌ണോയി കൊലപാതകം, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ടയാളാണ്. തങ്ങള്‍ ഒരുമിച്ച് ആസൂത്രണം ചെയ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയെന്ന് ഇയാളുടെ സുഹൃത്ത് ഗോള്‍ഡി ബ്രാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ലോറന്‍സ് ബിഷ്‌ണോയി കുപ്രശസ്തനായത്. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ ജയിലലിലാണ്.
എന്താണ് സല്‍മാനോട് ഇത്ര ദേഷ്യം
1998-ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാൻ ഖാന്‍ പ്രതിയാണ്. ബിഷ്‌ണോയി സമുദായത്തിന് ഏറെ അതൃപ്തിയുണ്ടാക്കിയ സംഭവമാണിത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമായി കണക്കാക്കുന്നവയാണ് കൃഷ്ണമൃഗങ്ങള്‍. ഞങ്ങള്‍ സല്‍മാൻ ഖാനെ ജോധ്പൂരില്‍ വച്ച് കൊല്ലും എന്നാണ് 2018-ല്‍ കോടതിയില്‍ ഹാജരായപ്പോള്‍ ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്.
ഇതിന് മുമ്ബെ ലോറൻസ് ബിഷ്‌ണോയി ഓണ്‍ലൈനില്‍ സല്‍മാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗായിക ജിപ്പി ഗ്രേവാളിനെ ഭീഷണിപ്പെടുത്തുകയും സല്‍മാനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 2023-ല്‍, ഖാൻ്റെ മാനേജർക്ക് ഭീഷണിപ്പെടുത്തുന്ന ഒരു ഇമെയില്‍ ലഭിച്ചു, അതില്‍ ബിഷ്‌ണോയ് ജയിലില്‍ വെച്ച് നടത്തിയ അഭിമുഖത്തെക്കുറിച്ച് പരാമർശിച്ചു. സല്‍മാനെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്ന് 2023ല്‍ ജയിലില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ ബിഷ്‌ണോയ് പറഞ്ഞു. അയാള്‍ക്ക് പണം ആവശ്യമില്ല, ഒരു ക്ഷമാപണം മാത്രം.
“ഞങ്ങള്‍ക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എൻ്റെ സമൂഹത്തെയാകെ അയാള്‍ അപമാനിച്ചു. ആയാള്‍ക്കെതിരെ അതിന് കേസുണ്ട്, പക്ഷേ സല്‍മാന്‍ മാപ്പ് പറയാൻ വിസമ്മതിച്ചു ” ബിഷ്‌ണോയ് പറഞ്ഞു.