വയനാട്ടില്‍ വീണ്ടും ലഹരിവേട്ട. മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്ബുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടി. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സില്‍ സുനിവ സുരേന്ദ്ര റാവത്തിനെ (34) ആണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്.
ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന, 0.06 ഗ്രാം തൂക്കമുള്ള എല്‍.എസ്.ഡി. സ്റ്റാമ്ബാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് സംഭവം. മൈസൂർ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ.
സ്റ്റാമ്ബുകള്‍ ബെംഗളൂരുവിലെ പാർട്ടിയ്ക്കിടെ ഒരാളില്‍നിന്ന് വാങ്ങിയതാണെന്ന് ഇവർ മൊഴി നല്‍കി. എസ്.ഐമാരായ സി.എം. സാബു, രാധാകൃഷ്ണൻ, സി.പി.ഒമാരായ സജീവൻ, ഷബീർ അലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.