ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച്, ഡോക്ടറെന്ന വ്യാജേന ജോലിയും വീടും വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്ത് മുങ്ങിയ കണിച്ചുകുളങ്ങര സ്വദേശിനി ലക്ഷ്മി നാരായണനായി തെരച്ചില്‍. തൃശൂർ മതിലകം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.കണിച്ചുകുളങ്ങര ചെറുകാട്ടില്‍ സുകുമാരന്റെ ഭാര്യയെന്നാണ് ലക്ഷ്മി നാരായണന്റെ വിലാസം. 2020 ഫെബ്രുവരി 9നും 2021 ഫെബ്രുവരി 6നും ഇടയില്‍ തൃശൂർ മതിലകം പഞ്ചായത്തിലെ ശ്രീനാരായണപുരത്ത് അഹല്യ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ചാരിറ്റബിള്‍ സംഘടന ആംഭിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
ഇന്ത്യയിലെ ഒരു പ്രമുഖ ചാരിറ്റബിള്‍ സംഘടനയുടെ ചുമതലക്കാരിയാണെന്നും ആയുർവേദ ഡോക്ടറാണെന്നും പരിചയപ്പെടുത്തിയാണ് നാട്ടുകാരെ വലയില്‍ വീഴ്ത്തിയത്. വിവാഹധനസഹായവും ജോലിയും ഭവനരഹിതർക്ക് വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. രോഗികള്‍ക്കും അശരണരായ ആളുകള്‍ക്കും ധാരാളം സാമ്ബത്തിക സഹായം നല്‍കാറുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാഖകളുള്ള ചാരിറ്റബിള്‍ സംഘടനയുടെ കേരളത്തിലെ സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനാണെന്നുമായിരുന്നു ഇവർ നാട്ടുകാരോട് ധരിപ്പിച്ചിരുന്നത്. സ്ത്രീകളാണ് വലയില്‍ വീണതിലധികവും.
വീട് വയ്ക്കാനും ചികിത്സയ്ക്കും പണം വാഗ്ദാനം ചെയ്ത ഇവർ സഹായം ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കെന്നപേരിലാണ് 1 മുതല്‍ പത്ത് ലക്ഷം രൂപവരെ പലപ്പോഴായി വാങ്ങിയത്. പറഞ്ഞ സമയത്ത് വീടോ സാമ്ബത്തിക സഹായമോ കിട്ടാതെ വന്നതോടെ പലരും സമീപിച്ചെങ്കിലും കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ സാമ്ബത്തിക മാന്ദ്യമാണ് ധന സഹായങ്ങള്‍ക്ക് തടസമായതെന്ന് ധരിപ്പിച്ചു. 2021 മാർച്ച് ആദ്യവാരം ഇവർ മതിലകത്ത് നിന്ന് മുങ്ങി. തുടർന്ന് നാട്ടുകാർ മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിലാസം വ്യാജമെന്ന് സൂചന: അമ്ബത് വയസോളമുള്ള ഇവർ കണിച്ചുകുളങ്ങരയിലേതെന്ന പേരില്‍ നല്‍കിയ വിലാസം വ്യാജമാണെന്ന് പൊലീസ് പറയുന്നു. കണിച്ചുകുളങ്ങരയില്‍ മതിലകം പൊലീസെത്തി ഫോട്ടോയും മേല്‍വിലാസവും അന്വേഷിച്ചെങ്കിലും നാട്ടുകാരില്‍ ആർക്കും ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ ഫോണ്‍ സിം കാർഡിലെ വിലാസം തെരഞ്ഞെങ്കിലും തമിഴ്നാട് തിരുവള്ളൂർ എടയൻ ചാവടി ദേശം പെരുമാള്‍ കോവില്‍ സ്ട്രീറ്റ് ലക്ഷ്മി നാരായണൻ എന്ന ആ വിലാസവും വ്യാജമാണെന്ന് കണ്ടെത്തി.