കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച കേസില്‍ സൈനികനെ കശ്മീരില്‍ നിന്നും പിടികൂടി. ചവറ കോട്ടയ്ക്കകം ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹനാണ് അറസ്റ്റിലായത്. കരസേനാംഗമായ മനുമഹോനെ ലഡാക്കിലെ ലേയില്‍ നിന്നും 200 കിലോ മീറ്റര്‍ മുകളില്‍ ‘ ചുമ്മതാങ്ങില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ എസ്. ഐ സതീശ് ശേഖര്‍, എ എസ് ഐ കില്‍ ആന്റണി, സി പി ഒ ഹരികൃഷ്ണന്‍ എന്നിവരാണ് മനു മോഹനെ പിടികൂടിയത്. കൊല്ലം തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിനി 2019 ലാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ജൂണ്‍ 17 നു കാണാതായ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൈനികന്‍ പീഡിപ്പിച്ചതായി വ്യക്തമായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി. എറണാകുളത്ത് നിന്നും ഇരുവരെയും തെക്കുംഭാഗം പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന ചവറ ബ്രിജ് തെങ്ങുവേലി കിഴക്കതില്‍ അഖില്‍രാജും 2019ല്‍ സൈനികനായ മനു മോഹനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അഖില്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഖില്‍ രാജ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കെഎംഎംഎല്ലിനു സമീപമുള്ള വര്‍ക്ക്ഷോപ്പില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഈ കേസില്‍ ചവറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. മുന്‍ ഇന്‍സ്പെക്ടര്‍ പി. ജി. മധു, എ ഐ വിജയകുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനുശേഷമാണ് 2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനായ മനു മോഹനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നീക്കം നടത്തിയത്. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും, അവരുടെ സഹായത്തോടെ, മനു മോഹനെ കശ്മീരിലെ ലേയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മനു മോഹനെ നാട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തുവെന്ന് തെക്കുംഭാഗം പൊലീസ് ഇന്‍സ്പെക്ടര്‍ എം. ദിനേശ് കുമാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക