തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിയന്ത്രണാതീമായി മാറി. വിഴിഞ്ഞം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉള്‍പ്പടെ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. പൊലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായി. ഒമ്ബത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇന്ന് വൈകിട്ടോടെയാണ് വിഴിഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറിയത്. ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാന്‍പോലും പ്രതിഷേധക്കാര്‍ അനുവദിച്ചിരുന്നില്ല. പരിക്ക് പറ്റിയ ചില പോലീസുദ്യോഗസ്ഥര്‍ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളില്‍ തന്നെ തുടര്‍ന്നു. ഇവരെ പുറത്ത് ഇറങ്ങാന്‍ അനുവദിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയ ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞിടുകയും ചെയ്തു. പിന്നീട് പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടുതല്‍ ആളുകള്‍ സംഘടിക്കുന്നുണ്ട്. ഇവിടേക്ക് ടിയര്‍ ഗ്യാസ് ഉള്‍പ്പടെ പൊലീസ് പ്രയോഗിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോര്‍ട്ടര്‍ ഷെരീഫ് എം ജോര്‍ജിന് മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്‍്റെ മൊബൈലും നശിപ്പിച്ചു. ഒരു മാസം മുന്‍പും ഇദ്ദേഹത്തെ സമരക്കാര്‍ മര്‍ദിക്കുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോര്‍ജിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മൊബൈലില്‍ സംഘര്‍ഷമാവസ്ഥ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും കൈയ്യേറ്റം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിസരത്തേക്ക് ആളുകള്‍ എത്തുന്നുണ്ട്.