തൊടുപുഴ: കോവിഡ് കാലത്ത് ഇതര രോഗങ്ങള്‍ക്കുള്ള മരുന്ന് വില്പന കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് പൂട്ട് വീണത് ആയിരത്തോളം വില്പനശാലകള്ക്ക്. സാമൂഹിക അകലവും മാസ്കും ജീവിതത്തിെന്റ ഭാഗമായതും പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ ഇല്ലാതായതും മറ്റ് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചതാണ് മലയാളിയുടെ മരുന്ന് ഉപഭോഗം കുറയാന്‍ കാരണം. എന്തിനും ഏതിനും മരുന്ന് കഴിക്കുന്ന പ്രവണത ഇല്ലാതായി വരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപകമായ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരുന്ന് വില്പനയില് 45 ശതമാനം ഇടിവുണ്ടായതായാണ് വ്യാപാരികള്‍ പറയുന്നത്.
ആന്റിബയോട്ടിക്കുകളും ശ്വാസകോശ, ശിശു രോഗങ്ങള്‍ക്കുള്ള മരുന്നുകളുമാണ് മെഡിക്കല്‍ സ്റ്റോറുകളിലെ വില്പനയുടെ മുഖ്യപങ്കും. കുട്ടികള്‍ക്കുള്ള മരുന്ന് മാത്രം ഒരു വര്‍ഷം 4000 കോടിയുടെ വില്പനയാണ് സംസ്ഥാനത്ത് നടന്നിരുന്നത്. ഇത് 1500 കോടിയായി കുറഞ്ഞു. ഓണ്‍ലൈന്‍ പഠനവുമായി വീടുകളിലൊതുങ്ങിയതോടെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതായി ശിശുരോഗ വിദഗ്ധരും പറയുന്നു. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ പലതരം രോഗങ്ങളും ഇതിനുള്ള മരുന്നുകളുടെ വ്യാപാരവും സജീവമായിരുന്നു. എന്നാല്‍, മലിനീകരണവും പൊടിയും നിറഞ്ഞ പുറത്തെ അന്തരീക്ഷവുമായുള്ള ഇടപഴകല്‍ ഇല്ലാതായത് കുട്ടികളുടെ ആരോഗ്യസുരക്ഷക്ക് ഏറെ സഹായിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില്പനയാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. ലോക്ഡൗണ്കാലത്തുപോലും മുടക്കമില്ലാതെ പ്രവര്‍ത്തിച്ചിട്ടും ചെലവും വരുമാനവും ഒത്തുപോകാത്തതാണ് ആയിരത്തോളം മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടാന്‍ കാരണമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആന്റ് ഡ്രഗ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് രാജു പറഞ്ഞു. ഡ്രഗ് ലൈസന്‍സുള്ള 25000ഓളം മെഡിക്കല്‍ സ്റ്റോറുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ഡൗണ്‍ കാലത്തെ സാമ്ബത്തിക പ്രതിസന്ധിയും ഓണ്‍ലൈനായി മരുന്ന് വാങ്ങുന്നവരുടെ എണ്ണം കൂടിയതും സംസ്ഥാനത്തെ വില്പനയെ ബാധിച്ചിട്ടുണ്ട്.