ഫ്ലോറിഡയിലെ നീല ചിത്ര നായികയായ സോഫിയ ലിയോണി (26) അന്തരിച്ചു. അമേരിക്കയിലെ മിയാമിയിലുളള അപ്പാർട്ട്മെന്റിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാർച്ച് ആദ്യമായിരുന്നു സംഭവം. സോഫിയയുടെ മരണവുമായി ബന്ധപ്പെട്ടുളള വിവരം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയിലൂടെ ബന്ധുക്കള്‍ പങ്കുവച്ചത്. മാർച്ച് ആദ്യത്തോടെ നടിയെ വീട്ടുകാർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
ഇതോടെയാണ് മരണവിവരം പുറത്തുവന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘സോഫിയയുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്‌ക്കേണ്ടിവരുന്നത്. അവളുടെ പെട്ടെന്നുള്ള വേർപാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു’- താരത്തിന്റെ രണ്ടാനച്ഛനായ മൈക്ക് റൊമേറോ സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരണത്തിനായി രൂപീകരിച്ച ‘ഗോഫണ്ട്‌മീ’ എന്ന വെബ്സൈറ്റ് വഴിയാണ് കുടുംബം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 1997ജൂണ്‍ പത്തിന് മിയാമിയില്‍ ജനിച്ച സോഫിയ 18-ാം വയസിലാണ് നീല ചിത്ര മേഖലയിലേക്ക് എത്തുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന താരം കഴിഞ്ഞയാഴ്ചയും പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി നീല ചിത്ര അഭിനേതാക്കള്‍ മരണപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ചർച്ചകള്‍ സോഷ്യല്‍മീഡിയയില്‍ നടന്നുവരികയായിരുന്നു.
മൂന്ന് മാസത്തിനിടെ മരിക്കുന്ന നാലാമത്തെ നീല ചിത്ര താരമാണ് സോഫിയ. ജനുവരിയില്‍ മറ്റൊരു നീല ചിത്ര താരമായ നടിയ ജെസ്സി ജെയ്നിനെ കാമുകൻ ബ്രെറ്റ് ഹസെൻമുളളറിനൊപ്പം ഒക്ലഹോമയിലെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറുവിലെ താരമായ തൈന ഫീല്‍ഡ്സും കാഗ്നി ലിൻ കാർട്ടറും അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടതും വാർത്തകളായിരുന്നു.