തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

ഒരു തറ ഗുണ്ടയാണ് മന്ത്രിയായി തുടരുന്ന വി ശിവന്‍കുട്ടി. ഒരു ഗുണ്ടയെ മന്ത്രിയായി കാണാനാകില്ല. ശിവന്‍കുട്ടിക്ക് നല്‍കേണ്ടത് ഗുണ്ടാ പട്ടമാണ്. ആഭാസത്തരമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. മറ്റൊരു ശിവന്‍ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും. അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം.ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കള്‍. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നും സുധാകരന്‍ പ്രസ്താവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കണ്ടെത്തിയത്. വി ശിവന്‍കുട്ടിയെ കൂടാതെ ഇ പി ജയരാജന്‍, കെടി ജലീല്‍, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത് അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക