തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ചവരടക്കമുള്ള സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം നടന്ന് മമത ബാനർജി. വനിതാ ദിനത്തോടനുബന്ധിച്ച് തൃണമൂല്‍ സംഘടിപ്പിച്ച റാലിയിലാണ് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ പങ്കെടുത്തത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഞങ്ങളുടെ പ്രതിബദ്ധത എന്നതാണ് റാലിയുടെ മുദ്രാവാക്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സന്ദേശ്ഖാലി വിഷയത്തില്‍ വിമർശിച്ച് രംഗത്തുവന്ന് ഒരു ദിവസത്തിന് ശേഷമാണ് അവിടുത്തെ സ്ത്രീകള്‍ക്കൊപ്പം മമത ഒന്നിച്ച് റാലിയില്‍ പങ്കെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഈ വിഷയം ശക്തമായി ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മമതയുടെ നടപടി. വിമർശനങ്ങള്‍ക്ക് മമതയും ശക്തമായി മറുപടി നല്‍കി. ബിജെപി നേതാക്കള്‍ പറയുന്നത് ബംഗാളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണെന്നാണ്. എന്നാല്‍ ബംഗാളില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമാണെന്ന് മമത വെല്ലുവിളിയോടെ മറുപടി നല്‍കി.
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരായി നടത്തിയപ്പോഴും ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചപ്പോഴും നിങ്ങള്‍ എവിടെയായിരുന്നെന്നും മമത ചോദിച്ചു.അതിനിടെ ബിജെപി എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ബിജെപി എംഎല്‍എ മുകുത് മണി അധികാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. നാദിയ ജില്ലയിലെ റാണാഘട്ട്-ദക്ഷിണ്‍ മണ്ഡലത്തിലെ എംഎല്‍എ ആണ് മുകുത് അധികാരി.
നാദിയ ജില്ലയിലും റാണാഘട്ടിലും തനിക്ക് വികസനം വേണം. കഴിഞ്ഞ അഞ്ച് കൊല്ലമായി ജില്ലയിലെ ജനങ്ങള്‍ക്ക് അത് നഷ്ടമായെന്നും അതിനാലാണ് താൻ തൃണമൂലില്‍ ചേരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അധികാരി ഡല്‍ഹിയിലേക്ക് പോയെന്നും അതില്‍ പരാജയപ്പെട്ടപ്പോഴാണ് തൃണമൂലില്‍ ചേർന്നതെന്നുമാണ് ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നത്. 2019-ല്‍ റാണാഘട്ട് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർഥിയായി അധികാരിയെ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ജഗന്നാഥ് സർക്കാരാണ് അദ്ദേഹത്തിന് പകരം മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയത്. അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.