കണ്ണംമ്ബള്ളി ക്ഷേത്രോത്സവത്തിനിടെ പൊലീസ് ലാത്തിച്ചാർച്ച്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷം പരിഹരിക്കാനെത്തിയ പൊലീസ് നിയന്ത്രണംവിട്ടു ലാത്തിച്ചാർജ് നടത്തിയതായി പരാതി. കുട്ടികള്‍ ഉള്‍പ്പെടെ 15 പേർക്കു പരുക്കേറ്റു. സംഘർഷത്തിനിടെ എസ്‌ഐക്കും ഹോംഗാർഡിനും പരുക്കേറ്റു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അക്രമത്തിനെതിരെ ക്ഷേത്ര ഭാരവാഹികള്‍ ഡിവൈഎസ്‌പിക്കു പരാതി നല്‍കി. പരുക്കേറ്റ കുട്ടികളുടെ മാതാപിതാക്കള്‍ ചൈല്‍ഡ് പ്രൊട്ടക്ഷൻ കൗണ്‍സിലില്‍ പരാതി നല്‍കി.
ഞായറാഴ്ച രാത്രി നാടൻപാട്ട് പരിപാടി നടക്കുമ്ബോഴാണ് പൊലീസ് പ്രകോപിതരായത്. രാത്രി 10നു ശേഷം മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതിനാല്‍ മൈക്ക് ഇല്ലാതെ ഈ സമയത്തിനു ശേഷം പരിപാടി നടക്കുകയായിരുന്നു. അതിനിടെ സ്റ്റേജിനു മുന്നില്‍ തർക്കവും ബഹളവുമുണ്ടായെന്നും പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നപ്പോഴാണു ലാത്തിച്ചാർജ് നടത്തിയതെന്നുമാണു പൊലീസിന്റെ വിശദീകരണം. എന്നാല്‍, കുട്ടികള്‍ നാടൻപാട്ട് സംഘത്തിനൊപ്പം ഡാൻസ് ചെയ്യുന്നതിനിടെ സ്റ്റേജിലെ വൈദ്യുതി ടവർ ലൈറ്റ് മറിഞ്ഞു വീണതാണു സ്ഥലത്തെ ബഹളത്തിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു.
ടവർ ലൈറ്റ് വീണതോടെ മുൻനിരയില്‍ ഇരുന്നവർ ബഹളം വച്ച് ഓടാൻ തുടങ്ങി. ഉന്തുംതള്ളുമുണ്ടായി. ഇത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷമാണെന്നു തെറ്റിദ്ധരിച്ചാണു പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ബഹളമുണ്ടാക്കിയവരെ മാറ്റുന്നതിനു പകരം കാണികളെയും ഭക്തരെയുമാണു പൊലീസ് തല്ലിച്ചതച്ചെന്നു ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ആരോപിച്ചു. എന്നാല്‍, ലൈറ്റ് വീണതുമായി ബന്ധപ്പെട്ട് തർക്കവും കയ്യാങ്കളിയും ഉണ്ടായെന്നും അതു സംഘർഷത്തിലേക്കു കടന്നപ്പോഴാണു ലാത്തിച്ചാർജ് വേണ്ടിവന്നതെന്നുമാണ് പൊലീസ് പറയുന്നത്