കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു. കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണികണ്ഠൻ (സുരേഷ് കുമാർ- 45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. കന്നിമല എസ്റ്റേറ്റ് ഫാക്‌ടറിയില്‍ ജോലി കഴിഞ്ഞു തൊഴിലാളികളുമായി വീട്ടിലേക്കു മടങ്ങവേയായിരുന്നു കാട്ടാനയുടെ ആക്രമണം.
മണികണ്ഠനാണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട ഒറ്റയാൻ ഓട്ടോയില്‍നിന്നു തെറിച്ചുവീണ മണികണ്ഠനെ തുമ്ബിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠൻ തത്ക്ഷണം മരിച്ചു.
മണികണ്ഠനെ കൂടാതെ നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എസക്കി രാജ (45), റെജീന (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്നാട് സ്വദേശിയെ ചവിട്ടിക്കൊന്ന ആന തന്നെയാണു ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.