കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തതായി പരാതി. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനമേറ്റത്. സംഭവത്തില്‍ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം പതിനാറാം തീയതി ഉത്സവത്തിനിടെ അഞ്ചുപേർ ചേർന്നാണ് യുവാവിന്റെ തലയോട്ടി തല്ലിത്തകർത്തത്. ഗുരുതരമായി പരിക്കേറ്റ ശരത് കുമാർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തടിക്കഷ്ണം കൊണ്ടാണ് തലക്ക് അടിയേറ്റത്. ശരത്തിന്റെ തോളെല്ലിനും പൊട്ടലുണ്ട്.
ഉത്സവത്തിനെത്തിയ നാട്ടുകാരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകർത്തിയത്. പരാതിയില്‍ ശരത്തിന്റെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി. അക്രമത്തിലുള്ളവർ നേരത്തെയും കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ സഹിതം ശരത്തിന്റെ പിതാവ് സുനില്‍കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. ശരത്തിനെ ആക്രമിച്ച പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.