ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് അടി അസഭ്യവർഷവും. മുതിർന്ന നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായ ദിഗ്വിജയ സിങ്ങിന്റെയും കമല്‍നാഥിന്റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
പാർട്ടി വക്താവ് ഷഹരിയാർ ഖാനും മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം മുൻ അധ്യക്ഷൻ പ്രദീപ് അഹിർവാറും തമ്മിലായിരുന്നു സംഘർഷം. ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രദീപിനെതിരേ ഷഹരിയാർ രൂക്ഷ ആരോപണങ്ങളാണ് ഉന്നയിച്ചത്. നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ തീരുമാനവുമായി ബന്ധപ്പെട്ട് ദിഗ്വിജയ് സിങ്ങിനെ പ്രദീപ് അസഭ്യം പറഞ്ഞുവെന്നായിരുന്നു ഷഹരിയാർ ആരോപിച്ചത്. ഇരുനേതാക്കളും പരസ്പരം ഉന്തുകയും തള്ളുകയും അസഭ്യം പറയുകയും ചെയ്തു.
മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പ്രദീപ്, ഷഹരിയാറിനെ തള്ളി നിലത്തുവീഴ്ത്തി. ഈ സമയം, പാർട്ടി വക്താക്കളായ പീയുഷ് ബബ്ലി, അവനീഷ് ബുന്ദേല എന്നിവർ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുമുണ്ട്.