വിശ്വപ്രസിദ്ധ പെയിന്റിംഗായ മൊണാലിസയ്‌ക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. അതുല്യചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ 500 വർഷം പഴക്കമുള്ള പെയിന്റിംഗിന് മീതെ പ്രതിഷേധക്കാർ സൂപ്പൊഴിക്കുകയായിരുന്നു. ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ ലൂവർ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന് നേരെയായിരുന്നു ആക്രമണം.
രാജ്യത്തെ കാർഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയെത്തിയ പരിസ്ഥിതി പ്രക്ഷോഭകരായിരുന്നു ആക്രമണത്തിന് പിന്നില്‍. ആരോഗ്യദായകവും സുസ്ഥിരവുമായ ആഹാരത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കർഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് സ്ത്രീകളായ രണ്ട് പേർ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്.
പെയിന്റിംഗിന് മീതെ ഗ്ലാസ് കൊണ്ട് ആവരണം തീർത്ത് സംരക്ഷണകവചം ഒരുക്കിയിട്ടുള്ളതിനാല്‍ ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ബൂള്ളറ്റ് പ്രൂഫ് ഗ്ലാസ് ആണ് മൊണാലിസ ചിത്രത്തിന് മുന്നിലുള്ളത്. നേരത്തെയും മൊണാലിസ പെയിന്റിംഗിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. 2022ല്‍ ചിത്രത്തിന് മീതേയ്‌ക്ക് കേക്ക് ആയിരുന്നു എറിഞ്ഞത്. ലോകത്തെ ഏറ്റവും മൂല്യമുള്ള ചിത്രമാണ് മോണാലിസ. 8000 കോടി രൂപയ്‌ക്കാണ് ഇത് ഇൻഷ്വർ ചെയ്തിരിക്കുന്നത്.