രാമായണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചു.രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്ബി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റാണ് വിവാദമായത്.
‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്ബി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’- എന്നിങ്ങനെയാണ് ബാലചന്ദ്രന്റെ പോസ്റ്റിലെ വാചകങ്ങള്‍.
പോസ്റ്റിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ ഉള്‍പ്പെടെയുള്ളവര്‍ വിമർശനവുമായെത്തി. ഹൈന്ദ വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക എന്ന് അനീഷ് കുമാര്‍ ചോദിച്ചു.
‘മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി… സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികള്‍ പിന്തുണയ്ക്കാനുണ്ടെങ്കില്‍ എന്തുമാവാമെന്ന ധാര്‍ഷ്ഠ്യം….!ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവന്റെ പാര്‍ട്ടിയേയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ…’- അനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.