വീട്ടുജോലിക്കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചെന്ന പരാതിയില്‍ ഡി.എം.കെ. എം.എല്‍.എ.യുടെ മകനും മരുമകള്‍ക്കും എതിരേ പോലീസ് കേസെടുത്തു.പല്ലാവരം എം.എല്‍.എ.യായ ഐ.കരുണാനിധിയുടെ മകൻ ആന്റോ മതിവണ്ണൻ, ആന്റോയുടെ ഭാര്യ മെർലിന എന്നിവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

ദമ്ബതിമാരുടെ ചെന്നൈയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ആന്റോയും മെർലിനും നിരന്തരം മർദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെണ്‍കുട്ടിയുടെ പരാതി. ഹെയർ സ്ട്രൈറ്റ്നർ ഉപയോഗിച്ച്‌ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും സിഗരറ്റുകുറ്റി ദേഹത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്റോയുടെ വീട്ടില്‍നിന്ന് പൊങ്കല്‍ ആഘോഷത്തിനായി പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ട് വീട്ടുകാർ പെണ്‍കുട്ടിയെ ഉളുന്തൂർപേട്ടിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ശരീരമാസകലം പരിക്കേറ്റ പാടുകള്‍ കണ്ട് ആശുപത്രി അധികൃതർ തിരക്കിയതോടെയാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ പോലീസിന് വിവരം കൈമാറുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി എം.എല്‍.എ.യുടെ മകനും മരുമകളും നിരന്തരം ഉപദ്രവിക്കുകയാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ചെറിയ കാരണങ്ങളുടെ പേരില്‍ നിരന്തരം തന്റെ മുഖത്തടിക്കുന്നത് പതിവായിരുന്നു. സിഗരറ്റ് കുറ്റി കൊണ്ടും പൊള്ളലേല്‍പ്പിച്ചു. ഒരിക്കല്‍ സമയത്തിന് ഭക്ഷണമുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഹെയർ സ്ട്രൈറ്റ്നർ ഉപയോഗിച്ച്‌ കൈകളിലും പൊള്ളലേല്‍പ്പിച്ചു. ചെരിപ്പുകൊണ്ടും ചൂല് കൊണ്ടും നിരന്തരം മർദിച്ചു. മെർലിന ഒരിക്കല്‍ തന്റെ മുടി മുറിച്ചുമാറ്റിയതായും 18-കാരി ആരോപിച്ചു.

600-ല്‍ 433 മാർക്ക് നേടി പ്ലസ്ടു പൂർത്തിയാക്കിയ ദളിത് പെണ്‍കുട്ടി തുടർപഠനത്തിന് പണം കണ്ടെത്താനായാണ് ചെന്നൈയില്‍ വീട്ടുജോലിക്ക് പോയത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്ന 18-കാരി ജോലിചെയ്ത് പണം സമ്ബാദിച്ച ശേഷം നീറ്റ് പരിശീലനത്തിന് ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, പ്രതിമാസം 16,000 രൂപ ശമ്ബളം വാഗ്ദാനം ചെയ്തിട്ട് 5000 രൂപ മാത്രമാണ് എം.എല്‍.എ.യുടെ കുടുംബം ശമ്ബളമായി നല്‍കിയതെന്നും പരാതിയുണ്ട്. അതേസമയം, മകനും മരുമകള്‍ക്കും എതിരായ ആരോപണങ്ങള്‍ കരുണാനിധി നിഷേധിച്ചു. കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റുചിലരാണെന്നും പെണ്‍കുട്ടിയെ നല്ലരീതിയിലാണ് കുടുംബം നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക