മദ്യപിച്ച് ബാറില്‍നിന്ന് ഇറങ്ങിവരുന്നവർക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാർക്ക് നല്‍കിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ് സംഭവിച്ചു എന്നാണ് വിശദീകരണം.
പോലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളില്‍ അംഗീകൃത ബാറുകളുടെ ഉള്ളില്‍ നിന്നോ അവയുടെ അധികാരപരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. വെള്ളിയാഴ്ചയാണ് പോലീസ് ഈ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഉത്തരവ് പിൻവലിച്ചുകൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.പി. എസ്. ശശിധരൻ മറ്റൊരു ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ബാറില്‍ നിന്നും മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ബാര്‍ ഉടമകളുടെ പരാതി. ഈ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പിമാര്‍ക്കും എസ് എച്ച് ഒമാര്‍ക്കും സര്‍ക്കുലര്‍ നല്‍കുകയായിരുന്നു. വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയതെന്നും മലപ്പുറം എസ് പി ശശിധരന്‍ അറിയിച്ചു.