തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടി നയന്‍താര . ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടില്‍ നല്‍കിയ കത്തിലൂടെയാണ് നയന്‍താരയുടെ ഖേദ പ്രകടനം. വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂര്‍വമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നയന്‍താര പറഞ്ഞു. താന്‍ നായികയായ അന്നപൂരണി എന്ന സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചാവിഷയമായതിനെക്കുറിച്ചാണ് താന്‍ ഈ പ്രസ്താവന നടത്തുന്നതെന്ന് നയന്‍താര പറഞ്ഞു.
നയന്‍താരയുടെ കുറിപ്പിലെ വാക്കുകള്‍:
”ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയാല്‍ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്. അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. മനഃപൂര്‍വമായിരുന്നില്ല അത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററില്‍ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയില്‍ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ?ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.
എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്ന ദൈവവിശ്വാസിയായ ഞാന്‍ ഒരിക്കലും മനഃപൂര്‍വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാര്‍ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാനും മാത്രമാണ് ഈ 20 വര്‍ഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കല്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.”നയന്‍താര കുറിച്ചു.
വിവാദം: മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ച് നയന്‍താരയുടെ പുതിയ ചിത്രമായ ‘അന്നപൂരണി’യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും, താരങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മുംൈബ നിവാസിയായ രമേഷ് സോളങ്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തില്‍ ശ്രീരാമന്‍ മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമര്‍ശമുണ്ടെന്നും പരാതിയില്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും ചിത്രം നീക്കം ചെയ്യുകയുണ്ടായി. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. നയന്‍താര, നായകന്‍ ജയ്, നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന്‍ സേത്തി, ആര്‍. രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.